ബികു: അര്‍മേനിയന്‍, അസര്‍ബൈജാനി സേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ്. ഈ കണക്കില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമല്ല. നാഗോര്‍നോ-കറാബക്ക് 1994 മുതല്‍ അര്‍മേനിയയുടെ പിന്തുണയുള്ള അര്‍മേനിയന്‍ സേനയുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തിന് വേണ്ടിയാണ് യുദ്ധം നടക്കുന്നത്.
നേരത്തെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടതായി അര്‍മേനിയന്‍ മനുഷ്യാവകാശ ഓംബുഡ്‌സ്മാന്‍ പറഞ്ഞു.രണ്ട് അസര്‍ബൈജാനി ഹെലികോപ്റ്ററുകള്‍ വെടിവെച്ചിട്ടതായും മൂന്ന് അസര്‍ബൈജാനി ടാങ്കുകള്‍ പീരങ്കി ആക്രമണത്തില്‍ തകര്‍ത്തെന്നും അര്‍മേനിയ അവകാശപ്പെട്ടു. എന്നാല്‍ അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം ആ അവകാശവാദം നിരസിച്ചു.അസര്‍ബൈജാനില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് പോരാട്ടം ഉണ്ടായത്.
പ്രവിശ്യാ തലസ്ഥാനമായ സ്റ്റെപാനകെര്‍ട്ടിലും മാര്‍ട്ടാകേര്‍ട്ട്, മാര്‍ട്ടൂണി പട്ടണങ്ങളിലും ഷെല്ലാക്രമണം നടന്നതായി നാഗോര്‍നോ-കറാബക്ക് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍മേനിയന്‍ പ്രദേശത്ത് വാര്‍ഡനിസ് പട്ടണത്തിനടുത്ത്് അസര്‍ബൈജാനി ഷെല്ലാക്രമണം നടത്തിയെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ആര്‍ട്‌സ്‌റൂണ്‍ ഹോവാനിഷ്യനും പറഞ്ഞു.വെടിനിര്‍ത്തലിന് തയ്യാറാകാനും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനും വേണ്ടി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇരുവിഭാഗവുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു.



