തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (18.05.2026) രാവിലെ പത്തിന് ജനസാഗരത്തെ സാക്ഷിയാക്കി 21 അംഗ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞുകഴിഞ്ഞു. പുറത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും നീണ്ടനിരയാണ്.
കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 9.45 ഓടെയും ഗവർണർ 9.55നും വേദിയിലെത്തും. സത്യപ്രതിജ്ഞ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
25,000 പേർക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിനെത്തും.