സൊമാറ്റോ ജീവനക്കാരന്‍ കൈയ്യേറ്റം ചെയ്‌തെന്ന പരാതി, പരാതിക്കാരിയായ യുവതി ബംഗളുരു വിട്ടു , ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

ബംഗളുരു: ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരന്‍ കൈയ്യേറ്റം ചെയ്‌തെന്ന് പരാതി നല്‍കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റും വ്‌ളോഗറുമായ ഹിതേഷ ചന്ദ്രാണി എന്ന യുവതി ബംഗളൂരു നഗരം വിട്ടു. യുവതി തന്നെയാണ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് കാട്ടി സൊമാറ്റോ ജീവനക്കാരന്‍ കാമരാജ് പൊലീസിന് പരാതി നല്‍കിയതിനു പിന്നാലെയാണ് ഹിതേഷ ബംഗളൂരുവില്‍ നിന്നും പോയിരിക്കുന്നത്.

കാമരാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് യുവതി ബംഗളൂരുവില്‍ നിന്നും മഹാരാഷ്ട്രയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയതായി 16/03/21 ചൊവ്വാഴ്ച പൊലീസിന് വിവരം ലഭിച്ചത്. തിരിച്ചെത്തുമ്പോള്‍ മൊഴി നല്‍കാനുള്ള സമയം യുവതിക്ക് നല്‍കിയിട്ടുണ്ടെന്നും പൊലീസിനു മുന്നില്‍ ഹാജരാവാതിരുന്നാല്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും ഇലക്‌ട്രോണിക് സിറ്റി പൊലീസ് വ്യക്തമാക്കി.

കാമരാജും യുവതിയും തമ്മില്‍ കേസിനാസ്പദമായ തര്‍ക്കം നടന്ന ദൊഡ്ഡാതൊഗുറില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഹിതേഷയാണ് തന്നെ ആക്രമിച്ചതെന്ന് കാണിച്ച് കാമരാജ് പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ ഹിതേഷയുടെ പരാതിയില്‍ സെമാറ്റോയുടെ സസ്‌പെന്‍ഷനിലാണ് കാമരാജ്.

സംഭവത്തെക്കുറിച്ച് കാമരാജ് തന്റെ ഭാഗം വിശദീകരിച്ചതിനു പിന്നാലെ ഹിതേഷയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവ് ആയ കാമരാജ് പറയുന്നത്. യുവതിയുടെ മൂക്കിന് പരിക്ക് പറ്റിയത് താന്‍ കാരണമല്ലെന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ വൈകിയതിന് വളരെ മോശമായ പെരുമാറ്റമായിരുന്നു യുവതിയുടെ ഭാഗത്തു നിന്നുണ്ടായ തെന്നും കാമരാജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →