തിരുവനന്തപുരം: റാങ്ക്പട്ടികകളുടെ കാലാവധി നവംബർ 30 വരെ നീട്ടണമെന്ന മന്ത്രിസഭയുടെ ശുപാർശ പി.എസ്.സി.ക്ക് ലഭിച്ചു. മേയ് 25-ലെ പി.എസ്.സി. യോഗം വിഷയം ചർച്ചചെയ്യും. ശുപാർശ അംഗീകരിക്കുകയാണെങ്കിൽ നൂറോളം റാങ്ക്പട്ടികകൾക്ക് മൂന്നുമുതൽ ആറുമാസംവരെ അധികകാലാവധി ലഭിക്കും. തീരുമാനം ഉത്തരവായിറങ്ങുന്നതുമുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കുന്ന റാങ്ക്പട്ടികകൾക്കാണ് നവംബർ 30 വരെ അധികസമയം ലഭിക്കുന്നത്.
വിവിധ വിഷയങ്ങൾക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.
2016-ൽ ഒന്നാം പിണറായി സർക്കാർ റാങ്ക് ലിസ്റ്റ് നീട്ടാൻ ആവശ്യപ്പെട്ടപ്പോൾ പി.എസ്.സി. അത് അംഗീകരിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കാരണമായി മന്ത്രിസഭയുടെ ശുപാർശയിലുള്ളത്. ഇടതുപക്ഷ പ്രതിനിധികൾമാത്രമേ നിലവിലെ പി.എസ്.സി.യിൽ അംഗങ്ങളായുള്ളൂ. ശുപാർശ അതേപടി അംഗീകരിക്കണമെന്നില്ല. കാലാവധി നീട്ടാനുള്ള കാരണം വിശദമായി പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുന്നത്. 2016-ൽ ഒന്നാം പിണറായി സർക്കാർ റാങ്ക് ലിസ്റ്റ് നീട്ടാൻ ആവശ്യപ്പെട്ടപ്പോൾ പി.എസ്.സി. അത് അംഗീകരിച്ചിരുന്നു.
റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്നതിന് കഴിഞ്ഞസർക്കാർ എതിരായിരുന്നു
നിയമനം നടക്കാത്തതിന്റെപേരിൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്നതിന് കഴിഞ്ഞസർക്കാർ എതിരായിരുന്നു. ആ നിലപാടാണ് പി.എസ്.സി.യും പിന്തുടർന്നത്. എങ്കിലും തുടക്കത്തിലേ രാഷ്ട്രീയപ്രേരിതമായി പുതിയ സർക്കാരിനോട് ഏറ്റുമുട്ടലിന് പി.എസ്.സി. തയ്യാറാകില്ലെന്നാണ് കരുതുന്നത്.
ഇടതുസർക്കാരിന്റെ അവസാന നാളുകളിൽ കോളേജ് അധ്യാപകരുടേതുൾപ്പെടെ ചില റാങ്ക്പട്ടികകളിൽ ആദ്യറാങ്കുകാർക്കുപോലും നിയമനം ലഭിക്കാതിരുന്നത് ഏറെ പരാതികൾക്കിടയാക്കിയതാണ്. യുവജനപിന്തുണ ഉറപ്പിക്കുന്നതിനുള്ള തീരുമാനമായിട്ടാണ് പട്ടികയുടെ കാലാവധി നീട്ടൽ ഇപ്പോഴത്തെ സർക്കാർ കാണുന്നത്.