കോഴിക്കോട്: കെഎസ്യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്റണിയെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് കോഴിക്കോട് ഡി.സി.പി ആയിരുന്ന കെ.ഇ ബൈജു ആണ്.
കഴുത്തിലും ശരീരത്തിലുമേറ്റ പരിക്കും വേദനയുമായി ജീവിതം മുന്നോട്ടു നയിക്കുകയാണ് ജോയല്‍. നിയമനടപടികളുമായി മുന്നോട്ടു പോയെങ്കിലും ഇന്ന് പോലീസിനെതിരെ പറഞ്ഞതിന്റെ അതിവേഗം കേസെടുത്ത ഒരു അതോറിറ്റിയും ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാനോ നിയമ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ലെന്നും വി.ടി സൂരജ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുത്താൽപ്രതിരോധങ്ങള്‍ ഉണ്ടാവും
നിയമം നടപ്പിലാക്കേണ്ട, പരിപാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുത്ത് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരെ വേട്ടയാടിയാല്‍, നിയമം അവര്‍ക്ക് സംരക്ഷണം ഒരുക്കിയാല്‍, വീണ്ടും വീണ്ടും വേട്ടയാടപ്പെടുമ്പോള്‍ സ്വാഭാവികമായ പ്രതിരോധങ്ങള്‍ ഉണ്ടാവുമെന്നും സൂരജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി
