മൈസൂരു: കർണാടകയിലെ ചാമരാജനഗർ നാഗമലയിൽ ക്ഷേത്രത്തിലേക്കു കാൽനട തീർഥാടനം നടത്തിയ സംഘത്തിലെ കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി.മലെ മഹദേശ്വര കുന്നുകളിലേക്ക് തീർഥാടനത്തിനു പോയ സംഘത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ബംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന പത്തുവയസുകാരനാണു മരിച്ചത്. നാഗമല പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിനു സമീപം വച്ചാണ് കുട്ടിയെ പുലി ആക്രമിച്ചത്
കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം
കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തില്‍നിന്ന് നാഗമലയിലേക്കു കാല്‍നടയായി പോകവെ മെയ് 10 ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. . കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം.കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു പ്രദേശത്തു മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം വനത്തിനുള്ളില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഈ പ്രദേശം നിബിഡവനമായതുകൊണ്ടുതന്നെ വന്യമൃഗങ്ങളുടെ സാന്നിധ്യം സാധാരണമാണ്.
ഈ വഴിയില്‍ മുമ്പും വന്യമൃഗ ആക്രമണമുണ്ടായിട്ടുണ്ട്. ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.