മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയായിൽ ഇലകൾ ശേഖരിക്കാൻ പോയ വയോധിക കടുവായുടെ ആക്രമണത്തിൽ മരിച്ചു. വേഡെഗാവ് ബന്ദ്യ സ്വദേശിനി ശോഭ ഹരിദാസ് രഹതെ (65) യാണ് മരിച്ചത്. ഗോതാങ്കാവ് വന മേഖലയിൽ മരുമകളോടൊപ്പം ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിത്. കൂടെയുണ്ടായിരുന്നവരും മരുമകളും ബഹളം വച്ചതിനെ തുടർന്ന് കടുവ വനത്തിലേക്ക് ഓടി മറഞ്ഞു.
പ്രദേശവാസികൾ പൂക്കളും ഇലകളും ശേഖരിക്കാനായി വനത്തിൽ പോകാറുണ്ട്. ഇവരുടെ പ്രധാന വരുമാന മാർഗമാണിത്. ജനങ്ങൾ കൂട്ടത്തോടെ വനത്തിനുള്ളിലേക്ക് കടക്കുന്നത് കടുവയുടെ ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.ശോഭയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 50,000 രൂപ കൈമാറി. ബാക്കി തുക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് അധികൃതർ പറഞ്ഞു