വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാന്റെ നിബന്ധനകൾ “തീർത്തും അംഗീകരിക്കാനാവില്ല”എന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിൽ ആഭ്യന്തര സമ്മർദ്ദം ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണായക നീക്കം. . ഇറാൻ സൈനികമായി പരാജയപ്പെട്ടുവെന്നും, യുദ്ധത്തിന്റെ പ്രധാന കാരണമായ ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. “ഇറാന്റെ പ്രതിനിധികളുടെ മറുപടി ഞാൻ വായിച്ചു. എനിക്കത് ഇഷ്ടപ്പെട്ടില്ല – ഇത് തീർത്തും അംഗീകരിക്കാനാവില്ല!” ട്രംപ് കുറിച്ചു. എന്നാൽ ഇറാന്റെ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പാകിസ്താൻ മുഖേനയാണ് ഇറാൻ തങ്ങളുടെ മറുപടി അമേരിക്കയ്ക്ക് കൈമാറിയത്.
ഇറാന്റെ നിർദേശങ്ങൾ
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം ഇറാൻ പ്രധാനമായും രണ്ട് നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്: ഇറാൻ ഉത്പാദിപ്പിച്ച ഉന്നത നിലവാരത്തിലുള്ള യുറേനിയം നേർപ്പിക്കുക, ബാക്കിയുള്ള യുറേനിയം ഒരു മൂന്നാം രാജ്യത്തേക്ക് മാറ്റുക, എന്നാൽ, ഭാവിയിൽ ചർച്ചകൾ പരാജയപ്പെടുകയോ അമേരിക്ക കരാറിൽ നിന്ന് പിന്മാറുകയും ചെയ്താൽ ഈ യുറേനിയം തിരികെ നൽകുമെന്ന് ഉറപ്പ് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഈ ഉറപ്പ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ. ഇതോടെ മേഖലയിൽ വീണ്ടും ശക്തമായ യുദ്ധത്തിന് സാധ്യതയേറി.