കല്‍പ്പറ്റ |മദ്യലഹരിയില്‍ പിതാവും മകനും വ്യാപക ആക്രമണം നടത്തി. അക്രമം തടയാനെത്തിയ പോലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു. വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ നമ്പിക്കൊല്ലിയിലാണ് സംഭവം. കത്തിവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ഇന്നലെ(ഏപ്രിൽ 12) വൈകീട്ട് മൂന്നരയോടെ സംഭവം..
കീത്തപ്പള്ളി സണ്ണി ,മകന്‍ ജോമോന്‍ എന്നിവരാണ് അക്രമം നടത്തിയത്.
നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസിന് നേരെയാണ് ഇരുവരും ആദ്യം അക്രമം നടത്തിയത്.ജോമോന്‍ ബസില്‍ ഓടിക്കയറി കത്തിവീശി യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി ,മകന്‍ ജോമോന്‍ എന്നിവരാണ് അക്രമം നടത്തിയത്.
അഞ്ച് വാഹനങ്ങൾ ആക്രമിച്ചു.
ബസിന് പിന്നിലുണ്ടായിരുന്ന കാറുകള്‍ അടക്കം അഞ്ച് വാഹനങ്ങളും ആക്രമിച്ചു. വിവരമറിഞ്ഞ് നൂല്‍പ്പുഴ പോലീസ് ജീപ്പിലെത്തിയപ്പോള്‍ ചുറ്റികയും കൊടുവാളുമായി പോലീസുകാരെ ആക്രമിക്കാനായി ശ്രമം. പോലീസുകാര്‍ ഒഴിഞ്ഞുമാറിയപ്പോള്‍ വാഹനത്തിനുനേരെയായി ആക്രമണം. മുന്‍വശത്തേത് ഒഴികെയുള്ള മുഴുവന്‍ ചില്ലുകളും തകര്‍ത്തു. ജോമോനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ സീനിയര്‍ സിപിഒ ധനേഷിന്റെ കൈവിരലുകള്‍ക്കും പരുക്കേറ്റു. അക്രമത്തിനിടെ ജോമോന്റെ കത്തിയില്‍ നിന്ന് സണ്ണിയുടെ കൈക്കും മുറിവേറ്റു. ഏറെനേരം നീണ്ട ആക്രമണത്തിന് ശേഷം പോലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കീഴ്പ്പെടുത്തുകയായിരുന്നു .
