റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സൻ 75 ലക്ഷം രൂപ തട്ടിച്ചതായി പരാതി

February 23, 2025 - 5:53 am

കൊച്ചി: എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സന്‍ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സിന്റെ പിടിയിലായി. ഇതേ തുടര്‍ന്ന് ജേഴ്‌സന്റെ ബിസിനസ് പങ്കാളിയായ ഇടപ്പള്ളി സ്വദേശി അല്‍ അമീന്‍ ജേഴ്‌സനെതിരെ പരാതിയുമായി മുന്നോട്ട് വന്നു. എറണാകുളത്ത് 2022-ലാണ് സംഭവങ്ങള്‍ക്ക് തുടക്കം. അല്‍ അമീനും അമ്മയും ചേര്‍ന്ന് ഇടപ്പള്ളിയില്‍ നടത്തിച്ചിരുന്ന തുണിക്കട സന്ദര്‍ശിച്ച ആര്‍ടിഒ ജേഴ്‌സന്‍, ബിസിനസ് സാധ്യതകള്‍ മനസ്സിലാക്കിയതോടെ തന്റെ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ പുതിയ ഒരു തുണിക്കട തുടങ്ങി.

അല്‍ അമീന്റെ കടയില്‍ നിന്നായിരുന്നു ജേഴ്‌സന്റെ കടയിലേക്ക് തുണിത്തരങ്ങള്‍ എത്തിയത്.

തുണിക്കടയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അല്‍ അമീന്റെ കടയില്‍ നിന്നായിരുന്നു ജേഴ്‌സന്റെ കടയിലേക്ക് തുണിത്തരങ്ങള്‍ എത്തിയത്. ഇത്തരത്തില്‍ 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ നല്‍കിയതായി അല്‍ അമീന്‍ പറയുന്നു. കച്ചവടം വിജയിച്ചാല്‍ പണം തിരികെ നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, ബിസിനസ് പരാജയപ്പെട്ടതോടെ ആര്‍ടിഒയുടെ സ്വഭാവം മാറുകയും, അല്‍ അമീന്‍ പണം ചോദിച്ചെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി.

അല്‍ അമീന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ അമ്മയെയും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയാല്‍ നായയെ അഴിച്ചു വിടുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. അന്ന് അല്‍ അമീനിന് വെറും 19 വയസായിരുന്നു. കടയുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള അക്കൗണ്ടുകള്‍ ഇരുവരുടെയും പേരിലായിരുന്നു.

ജേഴ്‌സനെ ഗതാഗത വകുപ്പ് സസ്‌പെന്റ് ചെയ്തു.

ജേഴ്‌സന്റെ അധികാര ബന്ധങ്ങളെ ഭയന്നാണ് അല്‍ അമീന്‍ ഇതുവരെ പരാതിയുമായി മുന്നോട്ട് വരാതിരുന്നത്. എന്നാല്‍, ജേഴ്‌സന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായതോടെ അല്‍ അമീന്‍ പരാതിയുമായി മുന്നോട്ട് വന്നു. അറസ്റ്റിലായ ജേഴ്‌സനെ ഗതാഗത വകുപ്പ് സസ്‌പെന്റ് ചെയ്തു. നിലവില്‍ ജേഴ്‌സന്‍ വിജിലന്‍സ് കസ്റ്റഡിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *