.ന്യൂഡല്‍ഹി: ഡൽഹിയിൽ ഇന്ന് (ഫെബ്രുവരി 8) രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുന്നതിന് പിന്നാലെ https://results.eci.gov.in/ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റില്‍ ട്രെൻഡുകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മില്‍ക്കിപൂരിലെയും,തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.ഡല്‍ഹിയില്‍ എക‌്സിറ്റ് പോളുകള്‍ കൂടി നല്‍കുന്ന ആത്മവിശ്വാസത്തില്‍ സർക്കാർ രൂപീകരണ നീക്കങ്ങള്‍ ബി.ജെ.പി ആരംഭിച്ചെന്നാണ് സൂചന.
ഉത്തരം ഉച്ചയോടെ ഫലം വ്യക്തമാകും.
ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ്. 70 അംഗ നിയമസഭയില്‍ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സംഖ്യ 36 ആണ് .ആംആദ്മി-ബി.ജെ.പി-കോണ്‍ഗ്രസ് ത്രികോണ പോരാട്ടം കണ്ട ഡല്‍ഹി പിരിമുറക്കത്തിലാണ്. നാലാം തവണയും കേജ്‌രിവാള്‍, അധികാരത്തിലെത്തുമോ, 27 വർഷത്തിന് ശേഷം ബി.ജെ.പി, തിരിച്ചുവരുമോ ഇത്തവണ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമോ എന്നിവയ്‌ക്കുള്ള ഉത്തരം ഉച്ചയോടെ വ്യക്തമാകും
ആംആദ്മി പാർട്ടിക്ക് തികഞ്ഞ ആത്മവിശ്വാസം
സർവേ ഫലങ്ങളെ തള്ളുന്ന ആംആദ്മി പാർട്ടി,തികഞ്ഞ ആത്മവിശ്വാസമാണ് പുറമെ പ്രകടിപ്പിക്കുന്നത്. സ്ഥാനാർത്ഥികള്‍ ചാടാതിരിക്കാൻ കനത്ത ജാഗ്രതയിലുമാണ്. സ്ഥാനാർത്ഥികളുടെ യോഗം പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ഇന്നലെ (ഫെബ്രുവരി 7 ) വിളിച്ചുകൂട്ടിയിരുന്നു. അതേസമയം,ഇന്നലെ വൈകിട്ടോടെ വോട്ടിംഗ് നിലയുടെ അവസാന കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു- 60.54%. കണക്ക് വൈകുന്നതില്‍ പ്രതിപക്ഷ പാർട്ടികള്‍ വിമർശനം ഉന്നയിച്ചിരുന്നു.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ വിലക്കി
19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും രണ്ട് കമ്പനി കേന്ദ്രസേനയും, ഡല്‍ഹി പൊലീസിന്റെ സംഘവും.വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ വിലക്കി. സി.സി.ടി.വികള്‍ സ്ഥാപിച്ചിട്ടുണ്ട്.
.എ.സി.ബി ഉദ്യോഗസ്ഥർ കേജ്‌രിവാളിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി
16 ആംആദ്മി സ്ഥാനാർത്ഥികളെ അടർത്തിയെടുക്കാൻ ബി.ജെ.പി 15 കോടിയും മന്ത്രി സ്ഥാനവും അവർക്ക് വാഗ്ദാനം ചെയ്‌തുവെന്ന കേജ്‌രിവാളിന്റെ ആരോപണത്തില്‍ ഡല്‍ഹി പൊലീസിലെ ആന്റി കറപ്ഷൻ ബ്രാഞ്ച് (എ.സി.ബി) അന്വേഷണം ആരംഭിച്ചു. ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നലെ എ.സി.ബി ഉദ്യോഗസ്ഥർ കേജ്‌രിവാളിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി

