തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണം കടത്തിയത് യുഎഇ യുടെ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധന ഒഴിവാക്കി നയതന്ത്ര ചാനൽ വഴി സ്വർണം എത്തിച്ചത് കൊച്ചി സ്വദേശി ഫൈസൽ ഫരീദിന് വേണ്ടി ആണെന്നും കസ്റ്റംസ് കണ്ടെത്തി. ഷാർജയിലെ അൽ സത്താർ സ്പൈസസ് ഏജൻസിയിലെ ഫാസിൽ എന്ന ആളാണ് യുഎഇയുടെ തിരുവനന്തപുരത്തെ കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ പാഴ്സൽ അയച്ചിരിക്കുന്നത്. അൽ സത്താർ ഏജൻസി സംഭവം നിഷേധിക്കുകയാണ്. സ്ഥാപനത്തിൽ നിന്ന് ഇങ്ങനെ ഒരു ഇടപാട് നടന്നിട്ടില്ല എന്നും ഫൈസൽ ഫരീദ് എന്ന പേരിൽ ഒരു ജീവനക്കാരനും സ്ഥാപനത്തിലില്ല എന്നുമാണ് അവർ വിശദീകരിക്കുന്നത്.
സ്വർണക്കടത്തിൽ പ്രധാന പങ്കുവഹിച്ച ഐടി വകുപ്പിലെ പ്രോജക്റ്റ് മാനേജർ ആയ സ്വപ്ന സുരേഷ് വകുപ്പിൻറെ ജീവനക്കാരി അല്ല എന്ന് സർക്കാർ വ്യക്തമാക്കി. ഐടി വകുപ്പിന് കീഴിലെ പ്രത്യേക പ്രോജക്ടിൽ പ്രോജക്ട് മാനേജർ ആയി നിയമിതയായ ഇവരുടെ നിയമനം താൽക്കാലിക അടിസ്ഥാനത്തിൽ ഉള്ളതായിരുന്നു എന്നാണ് വിശദീകരണം. എന്നാൽ ഇവർ സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചിരുന്നു. ഐടി വകുപ്പ് ഏറ്റെടുത്ത പരിപാടിയുടെ മുഖ്യ സംഘാടക ആയി സർക്കാരിനും മന്ത്രിമാർക്കും ഒപ്പം നിലയുറപ്പിച്ച് പ്രവർത്തിച്ചിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രിയും സ്വപ്ന സുരേഷും യുഎഇ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് തുടക്കം ഇട്ടിരിക്കുകയാണ്. പുറത്താക്കപ്പെട്ട ഐ ടി സെക്രട്ടറി ശിവശങ്കരന്റെ ഇരുവശങ്ങളിലുമായി ഇപ്പോൾ കസ്റ്റംസിന്റെ പിടിയിൽ ഉള്ള സരിത്തും ഒളിവിൽ പോയിട്ടുണ്ടുള്ള സ്വപ്ന സുരേഷും നിൽക്കുന്ന ചിത്രവും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുറ്റക്കാരെ ആരെയും സംരക്ഷിക്കുവാൻ സർക്കാരും മുന്നണിയും ഇല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സരിത് പിടിയിലായതിനു പിന്നാലെ കസ്റ്റംസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത്തരം ഇടപെടലുകൾ നിഷേധിച്ചു. കസ്റ്റംസിലേക്ക് അത്തരം വിളിയോ ഇടപെടലോ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന് കസ്റ്റംസിലെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

