കൈയിലുള്ളത് ലക്ഷം കോടി, പക്ഷെ ഉപയോഗിക്കാനാവില്ല: സാമ്പത്തിക പ്രതിസന്ധിയിലായ പത്മനാഭ സ്വാമി ക്ഷേത്രം രാജകുടംബത്തോട് സഹായം തേടി

തിരുവനന്തപുരം: ലക്ഷം കോടിയുടെ സ്വത്തുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലോക്ക് ഡൗണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍.
തുടര്‍ന്ന് ക്ഷേത്രം രാജകുടുംബത്തിന്റെ സഹായം തേടി. പ്രതിസന്ധി കണക്കിലെടുത്ത് 25 ലക്ഷം രൂപ തിരുവിതാംകൂര്‍ രാജകുടുംബം വകയായി നല്‍കി.പ്രതിമാസം ഏകദേശം 1.5 കോടി രൂപയായിരുന്നു തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വരുമാനം. 1.25 കോടി രൂപ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കു വേണ്ടിയും 45 ലക്ഷം രൂപ പൂജകള്‍ക്കും മറ്റുമായാണ് ചെലവഴിച്ചിരുന്നത്. .

എന്നാല്‍ കോറോണ മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്തോടെ വരുമാനം പൂര്‍ണ്ണമായും നിലച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ശമ്പളം 20 ശതമാനം കുറയ്ക്കുകയും താത്ക്കാലിക ജീവനക്കാരുടെ ശമ്പളം 5000 രൂപയും ആക്കിയിട്ടുണ്ട്. എങ്കിലും ഇനിയും കൂടുതല്‍ ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. സതീശന്‍ പറഞ്ഞു.

ക്ഷേത്രത്തിലെ പൂജകളുടെ ചെലവ് കുറയ്ക്കാനാവില്ലയെന്നും വി.സതീശന്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ നീക്കിവെച്ച ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാവാതെ ചെലവുകള്‍ക്കായി മാറ്റിവെക്കുന്നുവെന്നും സര്‍ക്കാര്‍ ഗ്രാന്റ് 20 ലക്ഷത്തില്‍ നിന്ന് 2 കോടി രൂപയാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം തിരുവിതാംകൂര്‍ രാജകുടുംബം വകയായി പത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റ് 25 ലക്ഷം നല്‍കി. പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതോടെ വീണ്ടും രാജകുടുംബത്തോട് കൂടുതല്‍ സഹായം ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം. ഭക്ത ജനങ്ങളുടെ സഹായം തേടാന്‍ ആലോചനയുണ്ട്. ലോക്ക് ഡൗണ്‍ നീണ്ടാല്‍ പ്രതിസന്ധി അതി രൂക്ഷമാകും. ഇളവുകളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും പൊതുജന ആരോഗ്യം കണക്കിലെടുത്ത് തല്‍ക്കാലം പത്മനാഭ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →