ദില്ലി :.റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി റെയിൽവേ കര്‍മ്മ പദ്ധതിയുമായി രംഗത്ത്. മഹാ കുംഭമേളയോടനുബന്ധിച്ച് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും നിരവധിപേർ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.
60 റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം
രാജ്യത്തെ തിരക്കേറിയ 60 റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇന്ന് (മാർച്ച് 7) റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതി സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ എടുത്തതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കും.
തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കും. ട്രെയിൻ സ്റ്റേഷനിലെത്തിയാൽ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളെ കടത്തിവിടുകയുള്ളൂ.ന്യൂഡൽഹി, ആനന്ദ് വിഹാർ, അയോധ്യ, പട്‌ന റെയിൽവേ സ്റ്റേഷനുകളിൽ ഈ പദ്ധതി ഇതിനോടകം ആരംഭിച്ചതായും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു
പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തും
റിസര്‍വേഷന്‍ കണ്‍ഫേം ആയിട്ടുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഈ സ്റ്റേഷനുകളിലെ അനധികൃത പ്രവേശന പോയിന്റുകള്‍ അടച്ചുപൂട്ടുന്നതിനൊപ്പം, പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. 12 മീറ്റര്‍, ആറ് മീറ്റര്‍ വീതികളിലുള്ള പുതിയ ഡിസൈനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളാകും നിര്‍മിക്കുക. കുംഭമേളയില്‍ ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തിരക്ക് നിയന്ത്രണത്തിന് ഫലപ്രദമായിരുന്നുവെന്നാണ് കണ്ടെത്തല്‍
.




