പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയിൽ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാർത്ഥികളെ മർദ്ദിച്ചസംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. രോഹിത്, നിഖിൽ, അക്ബർ, സത്യജിത്, സുജീഷ് എന്നിവരാണ് പിടിയിലായത്. അഞ്ച് പേരും കഞ്ചിക്കോട് സ്വദേശികളാണ്. രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് വാളയാർ പൊലീസ് അറിയിച്ചു.
2022 ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച രാവിലെ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കേസിലുൾപ്പെട്ട വിദ്യാർത്ഥിക്ക് മർദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ബസ് കഞ്ചിക്കോട്ടെത്തിയപ്പോൾ ഒരു സംഘം ബസ് തടഞ്ഞ് നിർത്തി അകത്ത് കയറി വിദ്യാർത്ഥികളെ ആക്രമിച്ചത്. മർദ്ദനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപ്രതിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുനിന്നുള്ളവർ ഇടപെട്ടെന്നാണ് നിഗമനം. ബസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി തന്നെയാണ് ബസിന്റെ വാതിൽ അക്രമികൾക്കായി തുറന്നുകൊടുത്തത്. ഡോർ തുറന്നുകൊടുത്ത ഉടൻ ബസിലേക്ക് ചാടിക്കയറിയ യുവാക്കളുടെ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



