തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി രാജ്ഭവനിൽ നടത്താറുള്ള സത്കാരം ഗവർണർ ഉപേക്ഷിച്ചത് സർക്കാരുമായുള്ള ഭിന്നത കാരണമെന്ന് സൂചന. കനത്ത മഴയിൽ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് തീരുമാനം എന്നും സൽക്കാരത്തിന് നീക്കിവെച്ച തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോഗിക്കും എന്നുമാണ് രാജ്ഭവൻ അറിയിച്ചത്.
കഴിഞ്ഞ 2022 ആഗസ്റ്റ് 6 ന് സത്കാരത്തിനായി സർക്കാർ 15 ലക്ഷം അനുവദിച്ചിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. ഈ മാസം ആദ്യം മുതൽ കനത്ത മഴയായിരുന്നിട്ടും സത്ക്കാരം ഉപേക്ഷിക്കുന്നത് രാജഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്നില്ല. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം മാറ്റാനുള്ള നീക്കങ്ങൾ സജീവമാവുകയും വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കാൻ ഓർഡിനൻസ് ഇറക്കാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് സത്ക്കാരം റദ്ദാക്കിയത് എന്നത് ശ്രദ്ധേയമാണ്.



