തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍വാങ്ങില്ലെന്ന ഏതാണ്ട് ഉറപ്പായി. ഈ കാര്യം ഇനി അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലാപാടാണ് സര്‍ക്കാരിനുളളത്.
പങ്കാളിത്ത പെന്‍ഷന്‍ പുനപ്പരിശോധിക്കുമെന്നായിരുന്നു എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് പുനപ്പരിശോധിക്കുന്ന കാര്യം തീരുമാനിക്കാന്‍ സര്‍ക്കാര്‍ പിന്നീട് നിയോഗിച്ച കമ്മറ്റിയിലെ മൂന്നംഗങ്ങളില്‍ ഒരാള്‍മാത്രമാണ് ശ്രീകാര്യത്തെ ഓഫീസില്‍ വരുന്നത്.
ഇതിനിടെ ഗുരുവായൂര്‍ ദേവസ്വം, കണ്ണൂര്‍ സര്‍വ്വകലാശാല, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയ ഏഴുസ്ഥാപനങ്ങളില്‍കൂടി പദ്ധതി നടപ്പിലാക്കി. 2018 നവംബര്‍ 7 നാണ് പുനപ്പരിശോധനാ കമ്മറ്റി രൂപീകരിച്ചത്. ആറുമാസത്തെ സമയമാണ് നല്‍കിയതെങ്കിലും കമ്മറ്റിക്ക് ഓഫീസ് അനുവദിച്ചത് 2019 ഒക്ടോബറിലാണ് കമ്മറ്റി ചോദ്യാവലി ഉണ്ടാക്കി ജീവനക്കാരുടേയും പൊതുജനങ്ങളുടേയും സര്‍വീസ് സംഘടനകളുടേയും പ്രതികരണം തേടിയിരുന്നു. പതിനായിരത്തോളം പ്രതികരണം ലഭിച്ചു. മിക്ക ചോദ്യങ്ങളും പങ്കാളിത്ത പെന്‍ഷന്‍ അനിവാര്യമാണെന്ന ധ്വനിയുളളതാണ്.
ജീവനക്കാരുടെ ശമ്പളത്തിന്‍റെ 10 ശതമാനത്തിന് പുറമേ കേന്ദ്രസര്‍ക്കാര്‍ 14 ശതമാനം കൂടി പെന്‍ഷന്‍ഫണ്ടിലേക്ക് അടയ്ക്കുമ്പോള്‍ സര്‍ക്കാര്‍ അടയ്ക്കുന്നത് 10 ശതമാനമാണ് . പെന്‍ഷന്‍ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്ത തസ്തികകളിലുള്ളവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ കേരളത്തില്‍ അത് പാലിക്കപ്പെട്ടിട്ടില്ല.

