തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തെ നേട്ടമായി കൊട്ടിഘോഷിച്ചിരുന്നത് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടാണ് .സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രികളും ലാബുകളും നിയമം അംഗീകരിച്ച് രജിസ്റ്റർ ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിന്റെ 2010 ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ മാതൃകയിലാണ് സംസ്ഥാനത്തും നിയമം കൊണ്ടുവന്നത്.
2018 ഫെബ്രുവരി 1ന് നിയമ സഭ പാസാക്കിയ നിയമം 2019 ജനുവരി 1ന് പ്രാബല്ല്യത്തില്‍ വരുമെന്നാണ് മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജനത്തിന് ഗുണകരമായ നിയമം നടപ്പിലാക്കാതെ സര്‍ക്കാര്‍ തന്നെ പിന്‍വലിയുകയായിരുന്നു. നിയമം നടപ്പിലായിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ടാകുമായിരുന്ന നിയമം എന്തുകൊണ്ടാണ് നടപ്പിലാവാതെ പോയതെന്ന് നിയമത്തിന്റെ വിശദാംശങ്ങളേലേക്ക് കടന്നാല്‍ മനസിലാവും.
നിയമം നടപ്പിലായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചികിത്സാ നിരക്കുള്‍പ്പടെയുളളവ ജനം ശ്രദ്ധിക്കുന്ന വിധം ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണമായിരുന്നു. രോഗികളില്‍ നിന്ന് പലവിധത്തില്‍ പണം ഈടാക്കി ഗുണനിലവാരമില്ലാത്ത ചികിത്സ നല്‍കുന്ന സാഹചര്യം ഇല്ലാതാകുമായിരുന്നു. മാനദണ്ഡങ്ങളില്‍ നിന്ന് ആശുപത്രി വ്യതിചലിക്കുക യോ നിലവാരമുളള ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താല്‍ പരാതി നല്‍കാനാകുമായിരുന്നു. പരാതി ശരിയെന്ന് കണ്ടാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പടെ കൗണ്‍സിലിന് നിയമപരമായ അവകാശമുണ്ട്. ഒപ്പം വ്യാജ ചികിത്സകരെ അകറ്റുന്നതിന് നിയമം സഹായകരമാവുകയും ചെയ്യുമായിരുന്നു.

