ന്യൂഡൽഹി: ലഡാക്കിലെ അതിർത്തിയിൽ ചൈന നടത്തിയ ഏകപക്ഷീയമായ ചില ഇടപെടലുകളാണ് സംഘർഷങ്ങൾക്കു കാരണമെന്ന് ഇന്ത്യ. ഇത്തരം നീക്കങ്ങൾ ഉണ്ടാകരുതെന്ന് ചൈനയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നൽകി. അതിർത്തിയിലെ സേനാ പിൻമാറ്റം സങ്കീർണമായ ഒന്നാണെന്നും ചൈനീസ് സൈനികർ അവർ ആദ്യമുണ്ടായിരുന്ന ഇടത്തേക്ക് തിരികെ പോകുമ്പോൾ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം സെപ്റ്റംബർ 24 വ്യാഴാഴ്ച വ്യക്തമാക്കി. ഇരുഭാഗത്തെയും മുതിർന്ന സൈനിക കമാൻറർമാർ തമ്മിൽ നടത്തിയ ചർച്ച കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന.
എന്നാൽ ഓഗസ്റ്റ് 31 ന് നടന്ന ചൈനീസ് പ്രകോപനത്തെ കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ , മെയ് മാസങ്ങൾ മുതൽ ചൈന നടത്തിയ കടന്നുകയറ്റ ശ്രമങ്ങളാണ് ജൂൺ 15 ൻ്റെ ഏറ്റുമുട്ടലിൽ കലാശിച്ചത്. ഗാൽവാൻ താഴ് വരയിൽ 20 ഇന്ത്യൻ സൈനികരാണ് മരണമടഞ്ഞത്.
സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ആറ് ഘട്ടങ്ങളിലായി ചർച്ചകൾ നടന്നിട്ടുണ്ട്. അടുത്ത യോഗം ഉടൻ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു.



