കൊച്ചി: എറണാകുളം കുറുമശേരിയിലെ ബേക്കറിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കണമെന്ന് ഭീഷണിപ്പെടുത്തിയ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു.
ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, ജന. സെക്രട്ടറി ധനേഷ് പ്രഭാകരന്‍ എന്നിവരേയും സുജയ്, ലെനിന്‍ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
ബേക്കറിയിലെത്തിയ പ്രവർത്തകർ ഉടമയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകി ഭീഷണിപ്പെടുത്തുകയായിരുന്നു.
കുറുമശ്ശേരിയിലെ ജോയിയുടെ ഉടമസ്ഥതയിലുള്ള മോഡി എന്ന് പേരുള്ള ബേക്കറിയുടെ മുമ്പില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഒട്ടിച്ചിരുന്നു. ഇതേ തുടർന്നാണ് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവ൪ത്തക൪ കട ഉടമക്ക് സംഘടനയുടെ ലെറ്റര്‍ പാഡിലുളള കത്ത് നൽകിയത് .
ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ് വാദിച്ചാണ് നോട്ടീസ് നൽകിയത്.
ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ട പോലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേ൪ക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.
രണ്ടാഴ്‌ച മുമ്പാണ് മോഡി ബേക്കറി പ്രവര്‍ത്തനം തുടങ്ങിയത്. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം സ്റ്റിക്ക൪ നീക്കിയില്ലെങ്കില്‍ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.വിവാദം ഒഴിവാക്കാന്‍ കട ഉടമ സ്റ്റിക്ക൪ നീക്കിയിരുന്നു.



