കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തത് മൂന്നു മണിക്കൂർ. മന്ത്രിയുടെ സ്വത്ത് വിവരങ്ങളും ബാധ്യതകളും കോൺസുൽ ജനറലുമായുള്ള ബന്ധവുമാണ് പ്രധാനമായും ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞത് എന്നാണ് അദ്ദേഹവുമായി അടുത്ത ചില വൃത്തങ്ങൾ നൽകുന്ന സൂചന.
സ്വന്തമായി 19.5 സെൻ്റ് സ്ഥലം മാത്രമാണ് ഉള്ളതെന്നും മൂന്നര ലക്ഷം രൂപ ട്രഷറിയിൽ ഉണ്ടെന്നും മന്ത്രി ഇ.ഡി യെ അറിയിച്ചു. ഒന്നര ലക്ഷം രൂപ ബാധ്യതയുണ്ട്. സ്വന്തമായി വാഹനമോ സ്വർണമോ ലോക്കറോ ഇല്ല. സ്വപ്ന സുരേഷുമായി ഉണ്ടായത് തീർത്തും ഔദ്യോഗികമായ ഫോൺ വിളികൾ മാത്രമാണ്. ആദ്യ തവണ വിളിച്ചത് യു.എ.ഇ യിലെ പ്രവാസികൾക്കിടയിലെ കോവിഡ് സാഹചര്യം വിലയിരുത്താനാണ്. കോൺസുലേറ്റ് ജനറലിൻ്റെ സെക്രട്ടറി എന്ന നിലയിലായിരുന്നു സ്വപ്നയുമായി സംസാരിച്ചതെന്നും ജലീൽ വ്യക്തമാക്കി.
നയതന്ത്ര ബാഗേജിൽ എത്തിയ ഖുറാൻ തിരിച്ചയക്കാൻ തയ്യാറാണെന്ന് ജലീൽ വ്യക്തമാക്കിയതായും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു.
എന്നാൽ ഖുറാൻ്റെ തൂക്കം സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടായില്ലെന്നാണ് ഇവരിൽ നിന്നും ലഭിക്കുന്ന സൂചന. എൻഫോഴ്സ്മെൻറിനു പിന്നാലെ കസ്റ്റംസും മന്ത്രി ജലീലിനെ ചോദ്യം ചെയ്തേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .

