ഡൽഹി | മേയ് 29
ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഉടൻ അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. വിഷയം ഐടി ചട്ടപ്രകാരമുള്ള റിവ്യൂ കമ്മിറ്റി പരിശോധിച്ച് ജൂലൈ 7ന് മുമ്പ് തീരുമാനം എടുക്കണമെന്ന് കോടതി നിർദേശിച്ചു.
ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ കൗരവാണ് ഹർജി പരിഗണിച്ചത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അഭിജീത് ദീപ്കെയ്ക്ക് റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ വെർച്വലായി ഹാജരാകാൻ കോടതി അനുമതിയും നൽകി. റിവ്യൂ കമ്മിറ്റി ബ്ലോക്ക് ചെയ്യൽ തെറ്റാണെന്ന് കണ്ടെത്തിയാൽ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ നിയമപരമായ അധികാരം കമ്മിറ്റിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ കേന്ദ്ര സർക്കാരിനും എക്സിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് ഇനി ജൂലൈ 7ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ വശങ്ങളും റിവ്യൂ കമ്മിറ്റി പരിശോധിച്ച് തീരുമാനം രേഖപ്പെടുത്തണമെന്നാണ് കോടതിയുടെ നിർദേശം.
സിജെപി അക്കൗണ്ട് ശുദ്ധ ആക്ഷേപഹാസ്യമാണെന്ന് അഭിഭാഷകൻ അഖിൽ സിബൽ കോടതിയിൽ വാദിച്ചു. ചില ട്വീറ്റുകൾ അപകീർത്തികരമാണെങ്കിൽ ആ ട്വീറ്റുകൾ മാത്രം ബ്ലോക്ക് ചെയ്താൽ മതി, മുഴുവൻ അക്കൗണ്ടും തടയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്ലോക്കിങ് ഉത്തരവിന്റെ രേഖകൾ ഇപ്പോൾ കോടതിയുടെ മുന്നിലില്ലെന്നും കേന്ദ്ര സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം മാത്രമേ വിഷയത്തിൽ കൂടുതൽ ഇടപെടാനാകൂ എന്നും ജസ്റ്റിസ് കൗരവ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരായ നിയന്ത്രണങ്ങളിൽ നിയമപരമായ വ്യക്തത ഇപ്പോഴും രൂപപ്പെടുന്ന ഘട്ടത്തിലാണെന്ന വിലയിരുത്തലും കോടതി നടത്തി. ചില പഴയ കേസുകളിൽ അപകീർത്തികരമായ പോസ്റ്റുകൾ മാത്രം നീക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഈ കേസിൽ മുഴുവൻ അക്കൗണ്ടിന്റെ പ്രവർത്തന രീതി തന്നെ പരിശോധിക്കേണ്ട സാഹചര്യമാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.