കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കാനാവുമോ എന്ന സംശയങ്ങൾക്കുള്ള മറുപടിയായി, ഇവ നടപ്പാക്കാനുള്ള ആർജ്ജവവും പദ്ധതികളും യുഡിഎഫിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു സതീശൻ.
ഖജനാവിൽ പണം നിറയ്ക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കും
പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഖജനാവിൽ പണം നിറയ്ക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും. നിലവിൽ ചികിത്സാ ചെലവ് കൂടുതലുള്ള കേരളത്തിൽ, ഒന്നാം ഘട്ടത്തിൽ തന്നെ ഇത് പകുതിയായി കുറയ്ക്കും. ഇതിനായി രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാർ നടപ്പിലാക്കിയ മാതൃകയിലുള്ള ഇൻഷുറൻസ് പദ്ധതി കേരളത്തിലും കൊണ്ടുവരും.
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോള തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങളും ഒരുക്കും
കേരളത്തിലെ യുവാക്കൾക്ക് വിദേശത്തേക്ക് പോകേണ്ടി വരാത്ത രീതിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോള തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങളും ഇവിടെത്തന്നെ ഒരുക്കും. ആധികാരികമായ ചർച്ചകൾക്ക് ശേഷമാണ് യുഡിഎഫും കോൺഗ്രസ് നേതൃത്വവും ഈ ഗ്യാരന്റികൾ പ്രഖ്യാപിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു
