തിരുവനന്തപുരം: അധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിന് നിയമനടപടിയെങ്കിൽ നേരിടാൻ തയ്യാറെന്ന് വ്യക്തമാക്കി നടൻ ബാല. പണമുണ്ടാക്കാനായി യൂട്യൂബിൽ എന്തും പറയാമെന്ന അവസ്ഥ. വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്നു. നടന്മാരെ മോശക്കാരാക്കുന്നു. തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു.
ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ. എന്റെ കൈയിൽ തെളിവുണ്ട്. താനുൾപ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു കുടം പാലിൽ ഒരു നുള്ള് വിഷം ചേർത്താൽ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താൻ’. നിങ്ങളെയും കൂടി അവൻ നാശമാക്കുമെന്നും ബാല പറഞ്ഞു.
നടന്മാരെയെല്ലാം മോശമായി പറയുന്ന ആളാണ് അജു. കുടുംബത്തിനൊപ്പം കാണാൻ കൊള്ളാത്തവയാണ് അയാളുടെ വീഡിയോകൾ. നിങ്ങൾക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകൾ ഉപയോഗിക്കരുത്.
കഴിഞ്ഞ 23 വർഷത്തിനിടെ ഞാൻ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ മോശമായി ഇയാൾ സംസാരിച്ചു. ചെകുത്താനോട് ഒരുപാട് പേർക്ക് ദേഷ്യമുണ്ട്. അത് എന്തിനാണ്? നല്ല രീതിയിൽ ജീവിച്ച് പോകണമെന്ന് പറയാനാണ് പോയത്”. അജു എലക്സിനെതിരെ താൻ പരാതി കൊടുക്കില്ലെന്നും ബാല പറഞ്ഞു.

