ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഡസ്സാള്‍ട്ട് റാഫാല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം തിങ്കളാഴ്ച ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ഹരിയാന അംബാലയിലെ വ്യോമതാവളത്തില്‍ എത്തുന്ന വിമാനങ്ങള്‍ വൈകാതെ ലഡാക്ക് മേഖലയില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം പറത്താന്‍ വ്യോമസേനയിലെ 12 പൈലറ്റുമാര്‍ പരിശീലനം നേടിക്കഴിഞ്ഞു. ആകെ 36 പൈലറ്റുമാര്‍ക്ക് ഈ വിമാനം പറത്താന്‍ പരിശീലനം നല്‍കും.
2016ലാണ് ഫ്രാന്‍സില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. ഫ്രഞ്ച് കമ്പനിയായ ദസ്സോള്‍ ഏവിയേഷന്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച് പുറത്തിറക്കുന്ന ആധുനിക യുദ്ധവിമാനമാണ് ഡസ്സാള്‍ട്ട് റാഫാല്‍. 2000ലാണ് ഈ വിമാനം ഫ്രഞ്ച് സേനയുടെ ഭാഗമായി മാറിയത്. മധ്യ വിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റ് -എംഎംആര്‍സിഎ) ഇന്ത്യന്‍ വായുസേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുമൊടുവില്‍ 126 യുദ്ധവിമാനങ്ങള്‍ ആവശ്യമായിവരുമെന്ന് പ്രതിരോധവിഭാഗം കണ്ടെത്തി. 126 വിമാനങ്ങള്‍ക്ക് പകരം 36 എണ്ണം വാങ്ങാന്‍ അന്തിമ തീരുമാനമായി.
ലേ, ലഡാക്ക് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍നിന്ന് പറന്നുയരാനുള്ള എന്ജിന് കരുത്ത്, ശത്രുവിന്റെ സ്ഥാനങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ സഹായിക്കുന്ന ഇസ്രായേല്‍ നിര്‍മിത അത്യാധുനിക സെന്‍സറുകള്‍, രണ്ടര ടണ്‍ ഭാരമുള്ള ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള ഭാരം കൂടിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി, വായുവില്‍നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താന്‍ പറ്റിയ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി തുടങ്ങിയവയൊക്കെ റാഫാലിനെ വ്യത്യസ്തമാക്കുന്നു.

