മുതി‌ർന്ന പൗരന് സംവരണം ചെയ്ത് സീറ്റ് ഒഴിപ്പിച്ച് നൽകാൻ വിമുഖത കാട്ടി കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ മുതിർന്ന പൗരന് സംവരണം ചെയ്തിട്ടുള്ള സീറ്റ് ഒഴിപ്പിച്ച് നൽകാൻ വിമുഖത കാണിച്ച കണ്ടക്ടർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവ് നൽകിയത്. മേലിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനായി സ്വീകരിച്ച നടപടികളെ കുറിച്ച് ഒരു റിപ്പോർട്ട് കൂടി എംഡി ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു. 2022 നവംബർ അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കൊട്ടാരക്കര വഴി ആലുവയ്ക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കിളിമാനൂരിൽ നിന്ന് അടൂർ വരെ നിന്ന് യാത്ര ചെയ്യേണ്ടിവന്ന മുതിർന്ന പൗരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

സീറ്റ് റിസർവേഷൻ ഉള്ളതിനാൽ മുതിർന്ന പൗരൻമാർക്ക് സംവരണം ഇല്ലെന്ന മട്ടിൽ കമ്മീഷനിൽ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെതിരെയും ഉചിതമായ നടപടി വേണമെന്ന് ഉത്തരവിൽ പറയുന്നു. അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളി ഈസ്റ്റ് ഗോവിന്ദ നിവാസിൽ എ ജി ബാബു നൽകിയ പരാതിയിലാണ് നടപടി.

തനിക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്നും മുതിർന്ന പൗരന്റെ സീറ്റ് അനുവദിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ തയ്യാറായില്ല. എന്നാൽ, ഇതേ ബസിൽ അന്ധൻ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻ, മുതിർന്ന വനിത എന്നീ സംവരണ സീറ്റുകൾ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ബസ് പുറപ്പെട്ടപ്പോൾ അഞ്ച് രൂപ റിസർവേഷൻ കൂപ്പൺ മാത്രമാണ് നൽകിയത്. ഓൺലൈൻ റിസർവേഷൻ ഉണ്ടായിരുന്നില്ല.

കെഎസ്ആർടിസി ഹാജരാക്കിയ റിപ്പോർട്ട് തെറ്റിദ്ധാരണാ ജനകമാണെന്ന് ഉത്തരവിൽ പറഞ്ഞു. 2011 ഒക്ടോബർ 18 ലെ ജി.ഒ. പി. 56/2011 എന്ന ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2013 മാർച്ച് 22 ന് ഇറക്കിയ ടി. ആർ. 037347/12 നമ്പർ മെമ്മോറാണ്ടത്തിൽ ഓൺലൈൻ റിസർവേഷൻ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള എല്ലാ സർവീസുകളിലും സർക്കാർ ഉത്തരവ് പ്രകാരം രണ്ടു സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും ഇത് അർഹതപ്പെട്ടവർക്ക് നൽകാൻ കണ്ടക്ടർ നടപടിയെടുക്കണമെന്നും പറയുന്നു.

ഇതാണ് വസ്തുതയെന്നിരിക്കെ കണ്ടക്ടറെ രക്ഷിക്കുന്ന റിപ്പോർട്ടാണ് കെഎസ്ആർടിസി കമ്മീഷനിൽ സമർപ്പിച്ചതെന്ന് ഉത്തരവിൽ വിമർശിച്ചു. 2013 ജനുവരി 17 നുള്ള ടി. ആർ1/040430/17 എന്ന മെമ്മോറാണ്ടത്തിൽ സ്ത്രീകൾ, മുതിർന്ന പൗരൻമാർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ അവർ ആവശ്യപ്പെടുമ്പോൾ ഒഴിഞ്ഞുകൊടുക്കാതെ മറ്റ് യാത്രക്കാർ യാത്ര ചെയ്താൽ മോട്ടോർ വാഹന നിയമം 177 വകുപ്പ് പ്രകാരം 100 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും പറഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →