കോഴിക്കോട് : ഒറ്റ നോട്ടത്തിൽ ചുമരിലെ കലാസൃഷ്ടിയെന്ന് തോന്നിക്കുന്ന ചുവന്ന പാടുകളാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിൽ. എന്നാൽ അതൊരു കലാസൃഷ്ടിയല്ല. ലഹരിക്ക് അടിമപ്പെട്ട മനുഷ്യരുടെ ചോരപ്പാടുകളാണ് ഈ ചുമരിലുള്ളത്. സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം വരുന്ന ചോര തുടയ്ക്കാൻ പഞ്ഞിയില്ലാത്തതിനാൽ വിരലുകൊണ്ട് തുടച്ചു ചുമരിൽ തേച്ച പാടുകളാണ് അത്.
മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരാണ് ഈ ചിത്രം പകർത്തിയത്. നിരവധി തവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നും കൈക്കൊണ്ടില്ലെന്നാണ് ആരോപണം. ‘ഇത് അവിടുത്തെ നിത്യ സംഭവമാണ്. പലരും പരാതിയെല്ലാം നൽകിയിട്ടുണ്ട്. പക്ഷേ അധികൃതർ നടപടി കൈക്കൊള്ളുന്നില്ല. ഇത് സ്ഥിരമായിട്ട് പോലും അവിടെ സിസിടിവിയോ ഒന്നുമില്ല. കഴിഞ്ഞ ദിവസമാണ് അവിടുത്തെ ഡീ-അഡിക്ഷൻ സെന്ററിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി മന്ത്രി പുതിയ വാർഡ് ഉദ്ഘാടനം ചെയ്തിട്ട് പോയത്’- ഫോട്ടോഗ്രാഫർ സാജൻ പറഞ്ഞു.

