തിരുവനന്തപുരം: അഞ്ചുമാസമായി ശമ്പളം മുടങ്ങിയ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം അനുവദിച്ചു. കെഎഎൽ സന്ദർശിച്ച വ്യവസായ മന്ത്രി പി രാജീവ് നൽകിയ ഉറപ്പാണ് പാലിച്ചത്. കെഎഎൽ നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാനേജ്മെന്റ് ധൂർത്തും പിൻവാതിൽ നിയമനവും ടെണ്ടറിന്റെ മറവിൽ നടക്കുന്ന വൻ അഴിമതിയും ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതുമെല്ലാംപുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായ മന്ത്രി പി രാജീവ് എംഡിയെപ്പോലും അറിയിക്കാതെ ആഗസ്ത് 13 ന് കെഎഎൽ ഫാക്ടറിയിലെത്തിയത് . കാര്യങ്ങൾ വിശദമായി അന്വേഷിച്ചു കെഎഎല്ലിൽ സംഭവിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ റിയാബിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പരിശോധനയ്ക്കിടെ മന്ത്രി തൊഴിലാളികളുമായും ചർച്ച നടത്തിയിരുന്നു. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ശമ്പളം പോലും കിട്ടാതാക്കിയെന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി. ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം കൊടുത്തിരിക്കണമെന്ന അന്ത്യശാസനവും മന്ത്രി നൽകി. അതിന്റെ ഫലായിട്ടാണ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനമായത്. റിയാബ് 10 ദിവസത്തിനകം റിപ്പോർട്ട് സർക്കാരിന് നൽകും. റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ കെഎഎല്ലിന്റെ പ്രതിസന്ധി പരിഹരിച്ച് ഇലട്രിക് ഓട്ടോ നല്ല രീതിയിൽ വിപണിയിലെത്തിക്കാനാണ് സർക്കാർ ശ്രമം

