ജമ്മുവില്‍ വീണ്ടും അജ്ഞാത ഡ്രോണുകള്‍; വെടിവച്ചിടാന്‍ കഴിഞ്ഞില്ല; അതീവ ജാഗ്രതയിൽ സൈന്യം

ശ്രീനഗർ: ജമ്മുവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം ഡ്രോണ്‍ കണ്ടെത്തി. 29/06/21 ചൊവ്വാഴ്ച പുലർച്ചെ 2. 30 ന് കുഞ്ജ്‌വാനി, സുന്‍ജവാന്‍, കലുചക് എന്നീ മേഖലകളിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. ഡ്രോണുകള്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ലെന്നും സൈന്യം അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സൈനിക ക്യാമ്പുകള്‍ക്ക് സമീപം ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.

തിങ്കളാഴ്ച(28/06/21) കലുചക് സൈനിക ക്യാമ്പിന് സമീപം രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇവയെയും വെടിവെച്ചിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച(27/06/21) ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനവും നടന്നിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതെന്നാണ് കണ്ടെത്തിയത്. സംഭവത്തിലെ അന്വേഷണം എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലും പ്രത്യേകിച്ച് സൈനിക ക്യാമ്പുകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ ജമ്മു കശ്മീര്‍ പൊലീസ് ഇന്നലെ പിടികൂടിയ ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്‌റാര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് അബ്‌റാറില്‍ നിന്നും വിവരം ലഭിക്കുകയും അബ്‌റാറിനെയും കൊണ്ട് ഒളിത്താവളത്തില്‍ പരിശോധന നടത്തുകയുമായിരുന്നു. ഇവിടെ വെച്ചുണ്ടായ ഭീകരാക്രമണത്തിലാണ് അബ്‌റാര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →