.
ബെംഗളൂരു: റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ആവലഹള്ളിയിൽ താമസിക്കുന്ന നാഗേശ്വർ റാവു(65)വാണ് ഭാര്യ സന്ധ്യശ്രീയെ വീട്ടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 18 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം പ്രതി തന്നെ സുഹൃത്തിനെ വിളിച്ച് വിവരമറിയിച്ചു
തോർത്ത് ഉപയോഗിച്ചാണ് നാഗേശ്വർ റാവു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് സുഹൃത്തിനെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സംഘം വീട്ടിലെത്തിയപ്പോൾ നാഗേശ്വർ റാവുവും സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഭാര്യയെ കൊലപ്പെടുത്തിയശേഷം താനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. ഇത് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്
പ്രതിയായ നാഗേശ്വർ റാവു വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് പോലീസ് നൽകുന്നവിവരം. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ മറ്റുകാരണങ്ങളില്ലെന്നാണ് കരുതുന്നതെന്നും വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ദമ്പതിമാരുടെ മകൾ യുഎസിലാണ്. ഇവരെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ കൂട്ടിച്ചേർത്തു
