വർക്കല: സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള നിരവധി പരാതികളാണ് വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെ അടുത്തേയ്ക്ക് നിത്യേന എത്തുന്നത്.ഒഴിഞ്ഞ പുരയിടങ്ങള്‍ കാടുകയറി നാട്ടുകാർക്ക് തലവേദനയാകുന്ന സംഭവങ്ങളുമുണ്ട്.
പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളാകുകയാണ്
ഗ്രാമീണ മേഖലകളിലാണ് ഇത്തരം പറമ്പുകള്‍ കൂടുതലായുള്ളത്. വില്പനയ്ക്കായി സ്ഥലങ്ങള്‍ വാങ്ങിയിട്ടിട്ടുള്ളവരും വീട് പൂട്ടി ദൂരസ്ഥലങ്ങളിലേക്ക് വിവിധാവശ്യങ്ങള്‍ക്കായി പോകുന്നവരും ഇത്തരം വിഷയങ്ങള്‍ ഗൗരവമായി കാണാറില്ല. അടിക്കാട് വെട്ടാതെ പുരയിടങ്ങള്‍ കാട് പിടിച്ചു കിടക്കുന്നത് മൂലം പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളാകുകയാണ്. റോഡിലൂടെ നടക്കുന്നവർക്കും അയല്‍വീട്ടുകാർക്കും വരെ പാമ്പു കടിയേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പാമ്പു കടിയേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്നതിനും അധികൃതർ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അധികൃതർ വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു
എസ്.എൻ.ഡി.പി യോഗം കരുനിലക്കോട് ശാഖയ്ക്ക് സമീപം കേകക്കുഴി റോഡിലൂടെ നടന്നുപോയ സ്കൂള്‍ വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റത് 2024 ഡിസംബറിലാണ്. സ്ത്രീകളും കുട്ടികളുമടക്കം കുഴിവിളാകം ഭാഗത്തുനിന്നും ബസ് കയറുന്നതിനായി പ്രധാന റോഡിലേക്ക് പോകുന്ന വഴി കൂടിയാണിത്. പ്രദേശത്തെ പലയിടങ്ങളിലും ഒഴിഞ്ഞ പുരയിടങ്ങള്‍ ഇതിനകം കാടായി മാറിക്കഴിഞ്ഞു. വസ്തു ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടും പുരയിടം വൃത്തിയാക്കാൻ കൂട്ടാക്കുന്നില്ലെങ്കില്‍ നഗരസഭയ്ക്ക് ഉചിതമായ രീതിയില്‍ കാട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമെങ്കിലും അധികൃതർ വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു


