മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ പ്രഖ്യാപിച്ച് എൻഡിഎ. സുപ്രധാന വകുപ്പുകൾ മുൻ മന്ത്രിസഭയിലേത് പോലെ നിലനിർത്താനാണ് മൂന്നാം മോദി സർക്കാരിന്റെ തീരുമാനം
പ്രതിരോധം – രാജ്നാഥ് സിംഗ്, ആഭ്യന്തരം – അമിത് ഷാ, വിദേശകാര്യം- എസ് ജയശങ്കർ എന്നിവർ തന്നെ കൈകാര്യം ചെയ്യും. നിതിൻ ഗഡ്കരിയും അശ്വിനി വൈഷ്ണവും അതത് വകുപ്പുകളായ ഉപരിതല റോഡ് ഗതാഗതവും റെയിൽവേയുമാണ് കൈകാര്യം ചെയ്യുക. നിർമലാ സീതാരാമൻ ധനമന്ത്രിയായും തുടരും. സുപ്രധാന വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അതത് വകുപ്പുകളിലെ മന്ത്രിമാരെ നിലനിർത്താൻ തീരുമാനിച്ചെന്നാണ് വിലയിരുത്തൽ.
പാർട്ടി ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദയ്ക്ക് ആരോഗ്യവകുപ്പ് നൽകി. വ്യോമയാനം റാം മോഹൻ നായിഡുവിനും, വാണിജ്യം പീയൂഷ് ഗോയലിനുമാണ് നൽകിയിരിക്കുന്നത്.
മോദി മന്ത്രിസഭയിലേക്ക് ആദ്യമായി പ്രവേശനം നേടിയ ശിവരാജ് സിംഗ് ചൗഹാന് കാർഷിക വകുപ്പാണ് നൽകിയിരിക്കുന്നത്. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ചൗഹാൻ മദ്ധ്യപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായി തുടർന്ന ജനപ്രിയ നേതാവാണ്.
ഗതാഗത വകുപ്പിൽ രണ്ട് സഹമന്ത്രിമാരെ നിയോഗിച്ചു. ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവർ സഹമന്ത്രിമാരാകും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് റെയിൽവേ കൂടാതെ വാർത്താവിതരണ വകുപ്പും നൽകി. മുൻ മന്ത്രിസഭയിൽ ആരോഗ്യം കൈകാര്യം ചെയ്തിരുന്ന മാണ്ഡവ്യ ഇത്തവണ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യും. വിദ്യാഭ്യാസ വകുപ്പിൽ ധർമേന്ദ്ര പ്രധാൻ തുടരും. എച്ച്.ഡി കുമാരസ്വാമിക്ക് ഉരുക്ക്, ഖനന വ്യവസായ വകുപ്പുകളും കിരൺ റിജിജുവിന് പാർലമെന്ററി കാര്യവും ന്യൂനപക്ഷ ക്ഷേമവും നൽകി.ഊർജവും നഗരവികസനവും മനോഹർലാൽ ഖട്ടറിനാണ് നൽകിയിരിക്കുന്നത്. ഊർജ സഹമന്ത്രിയായി ശ്രീപദ് നായികിന് നിയോഗിച്ചു. പെട്രോളിയം മന്ത്രിയായി ഹർദീപ് പുരിയെയും സഹമന്ത്രിയായി ഏക കേരളാ എംപിയായ സുരേഷ് ഗോപിയേയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പിന്റെയും ടൂറിസത്തിന്റെയും സഹമന്ത്രി സ്ഥാനവും ലഭിച്ചു.