ന്യൂഡൽഹി: പാർലമെൻ്റ് അതിക്രമത്തിന് പിന്നിലെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ലളിത് ഝായും സംഘവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ആഗ്രഹിച്ചുവെന്ന് ദില്ലി പോലീസ് വെള്ളിയാഴ്ച കോടതിയിൽ വ്യക്തമാക്കി. പാർലമെൻ്റിലെ അതിക്രമണം ആസൂത്രണം ചെയ്യാൻ കേസിലെ മറ്റ് പ്രതികളുമായി താൻ പലതവണ കൂടിക്കാഴ്ച നടത്തിയതായി ഝാ സമ്മതിച്ചതായി ഡൽഹി പൊലീസ് പട്യാല ഹൗസ് കോടതിയെ അറിയിച്ചു.പാർലമെൻ്റ് അതിക്രമം: ശത്രുരാജ്യവുമായോ തീവ്രവാദ സംഘടനയുമായോ ബന്ധമുണ്ടോയെന്ന് പരിശോധിക്കും
ശത്രുരാജ്യവുമായോ തീവ്രവാദ സംഘടനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്നറിയാൻ ഝായെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പാർലമെൻ്റ് അതിക്രമത്തിന് ശേഷം രാജസ്ഥാനിലേയ്ക്ക് പലായനം ചെയ്ത ഝായെ തെളിവെടുപ്പിനായി രാജസ്ഥാനിലേയ്ക്ക് കൊണ്ടുപോകും. ലളിത് ഝാ, തൻ്റെ ഫോൺ എറിഞ്ഞുകളയുകയും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ ഫോണുകൾ കത്തിക്കുകയും ചെയ്തതായാണ് മൊഴി നൽകിയിരിക്കുന്നത്. ഡൽഹി-ജയ്പൂർ അതിർത്തിക്ക് സമീപം തന്റെ ഫോൺ വലിച്ചെറിഞ്ഞുവെന്നും മറ്റുപ്രതികളുടെ ഫോൺ നശിപ്പിച്ചുവെന്നും ഝാ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.



