മംഗളൂരു: കർണാടകയിൽ പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേർ ഇവരെ തടഞ്ഞത്. തുടർന്ന് അവർ മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി.2023 ജൂൺ 1 വ്യാഴാഴ്ച രാത്രി 7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കൾ സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു.
ആൺകുട്ടികൾ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും പെൺകുട്ടികൾ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരുമായിരുന്നു. അക്രമികൾ മൂന്ന് യുവാക്കളെയും മർദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ച് ആളുകൾ വന്ന് പേരടക്കമുള്ള വിവരങ്ങൾ ചോദിച്ച ശേഷം മൂന്ന് ആൺകുട്ടികളെയും മർദിക്കുകയായിരുന്നുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.
പൊലീസെത്തിയാണ് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.മെഡിക്കൽ കോളേജിൽ പഠിക്കുന്നവരാണ്.
കർണാടകയിൽ അടുത്ത ദിവസങ്ങളിൽ സദാചാര പൊലീസ് ആക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ബജ്റംഗ് ദൾ പ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. മുസ്‍ലിം യുവതിയുമായുള്ള സൗഹൃദത്തിൻറെ പേരിലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവമുണ്ടായത്. യുവതിക്കൊപ്പം പോകുമ്പോൾ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. യുവതിയാണ് സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയത്

