സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നു: ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്?

May 31, 2023 - 11:29 am

ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രക്ഷുബ്ധതകള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക്. 2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ വ്യക്തമാക്കിയത്. നാണയപ്പെരുപ്പം, വളര്‍ച്ചാ മാന്ദ്യം, ആക്രമണാത്മക പലിശനിരക്ക് വര്‍ധന, മറ്റ് ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ആഗോള സമ്പദ്വ്യവസ്ഥ ഒന്നിലധികം തിരിച്ചടികളെ അഭിമുഖീകരിക്കുമ്പോള്‍ പോലും, സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ വളര്‍ച്ച ശക്തമായി തുടരുന്നു എന്ന് ആര്‍ബിഐ വ്യക്തമാക്കി.’പ്രക്ഷുബ്ധമായ ഈ ആഗോള സാമ്പത്തിക പരിതസ്ഥിതിയില്‍, വളര്‍ച്ചയുടെ ആക്കം കൂട്ടിക്കൊണ്ട് ഇന്ത്യ മാക്രോ ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ സ്ഥിരത അനുഭവിച്ചിട്ടുണ്ട്. ഇത് മികച്ച മാക്രോ ഇക്കണോമിക് പോളിസി അന്തരീക്ഷത്തെയും സമ്പദ്വ്യവസ്ഥയുടെ സഹജമായ പ്രതിരോധത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് ആവര്‍ത്തിച്ചുള്ള ആഗോള ആഘാതങ്ങളില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു’, ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ വലുപ്പം 2.5 ശതമാനം വര്‍ധിച്ച് ഏകദേശം 63.45 ലക്ഷം കോടി രൂപയായി. ഉയര്‍ന്ന വരുമാനമാണ് ബാലന്‍സ് ഷീറ്റിന്റെ വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് കേന്ദ്രബാങ്ക് 31/05/23 ബുധനാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്ന ഘടകമാണ് റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റ്. കറന്‍സി പുറത്തിറക്കലിലും ധനനയത്തിലും കരുതല്‍ ധനം കൈകാര്യം ചെയ്യുന്നതിലും ആര്‍ബിഐ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ബാലന്‍സ് ഷീറ്റില്‍ കാണാനാകുക. ബാലന്‍സ് ഷീറ്റിന്റെ വലുപ്പം 2022-23ല്‍ 1,54,453.97 കോടി രൂപ വര്‍ദ്ധിച്ചു, അതായത്, 2022 മാര്‍ച്ച് 31 ലെ 61,90,302.27 കോടി രൂപയില്‍ നിന്ന് 2.50 ശതമാനം വര്‍ധിച്ച് 2023 മാര്‍ച്ച് 31ലെ കണക്കുപ്രകാരം 63,44,756.24 കോടി രൂപയായി. വരുമാനം 47.06 ശതമാനം വര്‍ധിച്ചപ്പോള്‍ ചെലവില്‍ 14.05 ശതമാനം വര്‍ധനയുണ്ടായി.

87,416.22 കോടി രൂപയുടെ മൊത്തം മിച്ചവുമായാണ് (സര്‍പ്ലസ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചത്, മുന്‍വര്‍ഷത്തെ 30,307.45 കോടി രൂപയില്‍ നിന്ന് 188.43 ശതമാനം വര്‍ധനവുണ്ടായി. മിച്ചം വരുന്ന തുക ലാഭവിഹിതമായി ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നു. വിദേശ നിക്ഷേപം, സ്വര്‍ണം, വായ്പകള്‍, അഡ്വാന്‍സുകള്‍ എന്നിവയില്‍ യഥാക്രമം 2.31 ശതമാനം, 15.30 ശതമാനം, 38.33 ശതമാനം വര്‍ധനവുണ്ടായതാണ് ആസ്തികളിലെ മൊത്തം വര്‍ധനയ്ക്ക് കാരണം. പുറത്തിറക്കിയ നോട്ടുകള്‍, പുനര്‍മൂല്യനിര്‍ണ്ണയ അക്കൗണ്ടുകള്‍, മറ്റ് ബാധ്യതകള്‍ എന്നിവയില്‍ യഥാക്രമം 7.81 ശതമാനം, 20.50 ശതമാനം, 79.07 ശതമാനം എന്നിങ്ങനെ വര്‍ധിച്ചതിന്റെ ഫലമായി ബാധ്യതകളും വര്‍ധിച്ചു.

ആഭ്യന്തര ആസ്തികള്‍ മൊത്തം ആസ്തിയുടെ 27.69 ശതമാനവും വിദേശ കറന്‍സി ആസ്തികളും സ്വര്‍ണ്ണവും (ഇന്ത്യയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണ നിക്ഷേപവും സ്വര്‍ണ്ണവും ഉള്‍പ്പെടെ) മൊത്തം ആസ്തിയുടെ 72.31 ശതമാനമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇത് യഥാക്രമം 28.22 ശതമാനവും 71.78 ശതമാനവുമായിരുന്നു.കണ്ടിന്‍ജന്‍സി ഫണ്ടിലേക്ക് (സിഎഫ്) ഏകദേശം 1.31 ലക്ഷം കോടി രൂപ വകയിരുത്തി . അസറ്റ് ഡെവലപ്മെന്റ് ഫണ്ടിലേക്ക് (എഡിഎഫ്) ഒരു വകയിരുത്തലും നടത്തിയിട്ടില്ലെന്നും ആര്‍ബിഐ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. മാര്‍ച്ച് 31ലെ കണക്കു പ്രകാരം റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള ആകെ സ്വര്‍ണം 794.63 മെട്രിക് ടണ്‍ ആണ്. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇത് 760.42 മെട്രിക് ടണ്ണായിരുന്നു. ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ (സ്വര്‍ണ്ണ നിക്ഷേപം ഉള്‍പ്പെടെ) മൂല്യം 2022 മാര്‍ച്ച് 31 ലെ 1,96,864.38 കോടി രൂപയില്‍ നിന്ന് 17.20 ശതമാനം വര്‍ധിച്ച് 2023 മാര്‍ച്ച് 31ന് 2,30,733.95 കോടി രൂപയിലെത്തിയെന്നും ആര്‍ബിഐ അറിയിച്ചു.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *