ഇടുക്കി : ചിയപ്പാറയിൽ വനാതിർത്തിയിൽ ദേശീയ പാതക്കരികിൽ കരിക്ക് വിറ്റയാളെ പിടികൂടിയ വനംവകുപ്പുദ്യോ ഗസ്ഥന് നേരെ സിപിഐ നേതാവിന്റെ ഭീഷണി. ദേവികുളം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി അംഗവുമായ പ്രവീൺ ജോസാണ് വാളറ ഡപ്യൂട്ടി റേഞ്ച് ഓഫീസറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
‘കരിക്കുവിറ്റയാൾ വനത്തിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയിൽ ഹാജരാക്കുന്ന രീതി ആവർത്തിക്കരുത്’. ഇതിനിയും ആവർത്തിച്ചാൽ അടിമാലി ടൗണിൽ വെച്ച് വനംവകുപ്പ് നേതാവിനെ മർദിക്കുമെന്നുമാണ് ഭീഷണി. മുമ്പ് താൻ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ തല്ലിയിട്ടും വനംവകുപ്പിന് തന്നെ ഒന്നും ചെയ്യാനായില്ലെന്നും ഇനിയും തന്നെ കൊണ്ട് തല്ല് ആവർത്തിക്കാനിടയാക്കരുതെന്നും പ്രവീൺ ജോസ് പറയുന്നു.
2022 ആഗസ്റ്റ് പതിനാലിനാണ് ദേശീയ പാതക്കരികിൽ കരിക്ക് വിൽക്കുന്നതിനിടെയാണ് അടിമാലി സ്വദേശിയായ ബീരാൻ കുഞ്ഞിനെ വനംവകുപ്പ് പിടികൂടുന്നത്. പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്യുകയും ചെയ്തു. വനത്തിൽ അതിക്രമിച്ച് കയറി പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ തള്ളിയെന്നായിരുന്നു ഇയാൾക്കെതിരെയുളള കേസ്. ബീരാൻകുഞ്ഞിനെ പിടികൂടിയ വാളറ ഡപ്യൂട്ടി റെഞ്ച് ഓഫീസറെയാണ് സിപിഐ നേതാവ് പ്രവീൺ ഭീഷണിപ്പെടുത്തിയത്.
ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ വനത്തിനുള്ളിൽ ദേശീയാപാതക്കരികിലുള്ള വഴിയോര കച്ചവടം തടയുന്നതിൻറെ ഭാഗമാണ് അറസ്റ്റെന്ന് വനംവകുപ്പ് പ്രതികരിച്ചു. വനംവകുപ്പുദ്യോഗസ്ഥർ പരാതി നൽകിയിട്ടില്ലെന്നും ലഭിച്ചാൽ അന്വേഷിക്കുമെന്നുമാണ് അടിമാലി പൊലീസിന്റെ വിശദീകരണം



