തിരുവനന്തപുരം: കൊവിഡ് മഹാമാരി കേരളത്തില്‍ സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിനിടെ പറഞ്ഞു.
നേരത്തെ തന്നെ 1,000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് ഇതിന് വിലങ്ങുതടിയായി.
50,000 മുതല്‍ തൊഴിലവസരങ്ങളില്‍ നിന്നും 95,000 തൊഴിലവസരങ്ങള്‍ വരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിസംബര്‍ മാസത്തിനുള്ളില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇത് സംബന്ധിച്ച വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസവും പരസ്യപ്പെടുത്തും. ഇതിന് പ്രത്യേകമായി പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
‘സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലായി 18,600 പേര്‍ക്ക് തൊഴില്‍ നല്‍കും. സ്ഥിര- താത്ക്കാലിക കരാര്‍ നിയമനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 425 തസ്തികകളും എയ്ഡഡ് കോളജുകളില്‍ 700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 താത്കാലിക തസ്തികകളും സൃഷ്ടിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 6,011 തസ്തികകളിലും നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യും. നിയമന അഡൈ്വസ് ലഭിച്ചിട്ടും സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ജോലിക്ക് ചേര്‍ന്നിട്ടില്ലാത്ത 1632 പേരുണ്ട്. ഇതെല്ലാം ചേര്‍ത്ത് വിദ്യാഭ്യാസ മേഖലയില്‍ 10,968 പേര്‍ക്കാണ് തൊഴില്‍ ലഭ്യമാക്കുക എന്നും മുഖ്യമന്ത്രി വിശദീകരിച്ചു
‘മെഡിക്കല്‍ കോളജുകളില്‍ 700 തസ്തികകളും പൊതുആരോഗ്യ സംവിധാനത്തില്‍ 500 തസ്തികകളും സൃഷ്ടിക്കും. കൊവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകളില്‍ 1,000 ജീവനക്കാര്‍ക്ക് താത്കാലിക നിയമനം നല്‍കും. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫോറസ്റ്റില്‍ ബീറ്റ് ഓഫിസര്‍മാരായി 500 പേരെ നിയമിക്കും. ആരോഗ്യവിദ്യാഭ്യാസ വകുപ്പുകള്‍ക്ക് പുറത്ത് മറ്റ് വകുപ്പുകളില്‍ 1717 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
