പെണ്‍കുട്ടിയുടെ ആത്മഹത്യ, സീരിയല്‍ നടിയും കുടുംബവും ഒളിവില്‍

കൊല്ലം: കൊട്ടിയത്ത് വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയും കുടുംബവും ഒളിവില്‍. 9-9-2020 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സീരിയല്‍ നടി ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തിയെങ്കിലും കാണാനായില്ല. നടിയുടെയും കുടുംബത്തിന്റെയും മുഴുവന്‍ ഫോണുകളും സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. കേസില്‍ പ്രതിയായ ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളും പെണ്‍കുട്ടിയും പത്തുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹനിശ്ചയത്തിന് ശേഷം ഹാരിസ് പിന്‍മാറിയതോടെ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സീരിയല്‍ നടി അബോര്‍ഷന്‍ ചെയ്യുന്നതിനായി ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു എന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സീരിയല്‍ നടിയോട് ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാന്‍
നിര്‍ദ്ദേശിച്ചത്.

മൂന്നുദിവസം മുമ്പ് ഹാരിസിന്റെ കുടുംബത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ട് എന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് വിധേയരായേ പറ്റൂ എന്ന് പോലീസ് അറിച്ചതോടെയാണ് സീരിയല്‍ നടിയും കുടുംബവും ഒളിവില്‍ പോയത്.

Share
അഭിപ്രായം എഴുതാം