സന്ത് രവിദാസ്ജിയെ പോലുള്ള മഹാന്മാരായ സന്യാസികൾ മാനവരാശിക്ക് ആകെയുള്ളതാണെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്. ന്യൂഡൽഹിയിൽ ‘ശ്രീ ഗുരു രവിദാസ് വിശ്വ മഹാപീഠ രാഷ്ട്രീയ അധിവേശൻ 2021’ നെ ഇന്ന് (21-2-21) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരു രവിദാസ്ജി ഒരു പ്രത്യേക സമുദായത്തിലോ, വിഭാഗത്തിലോ, പ്രദേശത്തോ ജനിച്ചത് ആയിരിക്കാം. എന്നാൽ അദ്ദേഹത്തെ പോലുള്ള സന്യാസികൾ അത്തരം അതിർത്തികൾക്കപ്പുറത്തേക്ക് ഉയർന്നു നിൽക്കുന്നവരാണ്. മാനവരാശിയുടെ ആകെ ക്ഷേമത്തിനായുള്ള നടപടികളാണ് അവർ സ്വീകരിക്കുന്നത്.
സമത്വവും യാതൊരുവിധ വിവേചനവും ഇല്ലാത്ത ഒരു സമൂഹത്തെയാണ് ഗുരു രവിദാസ്ജി വിഭാവനം ചെയ്തിരുന്നത് എന്ന് രാഷ്ട്രപതി പറഞ്ഞു. ‘ബി-ഗംപുര’ എന്ന പേരാണ് അദ്ദേഹം അതിന് നൽകിയത് – ദുഃഖത്തിനും ഭയത്തിനും സ്ഥാനം ഇല്ലാത്ത നഗരം.
യഥാർത്ഥത്തിൽ ഇന്ത്യയെ തന്നെ ബിഗംപുര എന്ന വീക്ഷണത്തോടെയാണ് രവിദാസ്ജി കണ്ടിരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്ര നിർമ്മിതിക്കായി അദ്ദേഹം തന്റെ സമകാലീന സമൂഹത്തിന് പ്രചോദനം നൽകിയിരുന്നു.

