കേരളത്തിൽ എല്ലാവരും ഐഫോൺ കയ്യിലുള്ളവരല്ല , മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ രൂക്ഷ വിമർശനവുമായി ലിബർട്ടി ബഷീർ

നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ രൂക്ഷ വിമർശനവുമായി നിർമാതാവും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ലിബർട്ടി ബഷീർ രംഗത്ത് . ഒരു സ്വകാര്യ മലയാള വാർത്താ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. മോഹൻലാലും ആന്റണിയും പ്രശസ്തി നേടിയത് തീയറ്ററുകൾ വഴി സിനിമകൾ റിലീസ് ചെയ്തുകൊണ്ടാണെന്നും ‘ആ നന്ദി അവർക്ക് വേണ്ടതായിരുന്നു’വെന്നും ബഷീർ കുറ്റപ്പെടുത്തുന്നു. മോഹൻലാൽ നായകനായ ‘ദൃശ്യം 2’ പുറത്തിറക്കാനുള്ള തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒ ടി ടി വഴി ചിത്രം പുറത്തിറക്കാനുള്ള തീരുമാനം ‘സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിൽ ആവില്ലെന്നും അതിന്റെ പേരിൽ ആന്റണി ഒരിക്കലും ഈ തീരുമാനം എടുക്കുമെന്ന് താൻ കരുതുന്നില്ലെന്നും, ഈ തീരുമാനത്തിന് പിന്നിൽ മറ്റ്‌ കാരണങ്ങളാണെന്നും ലിബർട്ടി ബഷീർ ആരോപിച്ചു.

100 കോടിയുടെ മുതൽമുടക്കിൽ നിർമിച്ച മറ്റൊരു മോഹൻലാൽ ചിത്രമായ ‘മരയ്ക്കാറി’ന്റെ റിലീസ് താത്കാലികമായി നിർത്തിവയ്ക്കാമെന്നും എന്തുകൊണ്ട് ‘ദൃശ്യം 2’വിന്റെ കാര്യത്തിൽ അത് സാധിക്കുന്നില്ല എന്നുമാണ് അദ്ദേഹം ചോദിച്ചത് . താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുള്ള മോഹൻലാലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായ ആന്റണി പെരുമ്പാവൂരും കാട്ടാത്ത ധൈര്യം ബാക്കിയുള്ളവർക്ക് എങ്ങനെ ഉണ്ടാകുമെന്നും ലിബർട്ടി ബഷീർ ചോദിച്ചു.

എട്ട് വർഷങ്ങൾക്ക് മുൻപ് തീയറ്ററുകൾ പൂട്ടുമായിരുന്ന സാഹചര്യത്തിൽ ‘ദൃശ്യം’ എന്ന ചിത്രം അവയെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്നും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കാര്യത്തിൽ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ഒരു സമയത്തും വമ്പൻ ഓഫറുകൾ വന്നിട്ടും തമിഴ് സൂപ്പർ താരം വിജയുടെ ചിത്രം ‘മാസ്റ്റർ’ തീയറ്ററുകളോടും പ്രേക്ഷകരോടുംമുള്ള കടപ്പാട് കാട്ടുകയാണ് ചെയ്തത്. മോഹൻലാൽ ആ ആത്മാർഥത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

തീയറ്ററുകളിൽ നിന്നും ലഭിക്കുന്ന ആരവം ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും ലഭിക്കില്ലെന്നും, സിനിമ ചെയ്യുന്നത് പാവപ്പെട്ട തൊഴിലാളികൾക്ക് വരുമാനമുണ്ടാക്കുമെന്ന് പറയുന്നവർ തിയേറ്റർ ഉടമകളുടെയും തൊഴിലാളികളുടെയും കാര്യം കൂടെ ആലോചിക്കണമെന്നും കേരളത്തിലെ എല്ലാവരും ഐഫോൺ ഉപയോഗിക്കുന്നവരല്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു. സംസ്ഥാനത്തെ തീയറ്ററുകൾ വരുന്ന അഞ്ചാം തീയതി തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ‘ദൃശ്യം 2’ ഒടിടി റിലീസിനൊരുങ്ങുന്നത്. തീയറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമാകും കാണികൾക്ക് പ്രവേശനം അനുവദിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വേണം സിനിമാ പ്രദർശനം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളമായി സിനിമാ തീയറ്ററുകൾ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →