ജറുസലേം: കോവിഡ് -19 മൂലം കടുത്ത വെല്ലുവിളികൾ നേരിടുന്ന പലസ്തീൻ അഭയാർഥികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ ഏജൻസിക്ക് ഇന്ത്യ ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി.
പലസ്തീനിലെ ഇന്ത്യൻ പ്രതിനിധി സുനിൽ കുമാർ യു എൻ ഏജൻസിക്ക് ബുധനാഴ്ച (14/10/20) തുക കൈമാറി. പലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ദുരിതാശ്വാസ പ്രവർത്തന ഏജൻസി (യുഎൻആർഡബ്ല്യുഎ) ഇന്ത്യയുടെ സമയോചിതമായ സഹായത്തിന് നന്ദി പറഞ്ഞു.
“പതിറ്റാണ്ടുകളായി ഇന്ത്യ പലസ്തീൻ അഭയാർഥികൾക്കു നൽകുന്നത് ഉറച്ചതും സ്ഥിരവുമായ പിന്തുണയാണ്. നിർണായക സമയത്താണ് എന്നതിനാൽ ഈ സംഭാവന കൂടുതൽ പ്രാധാന്യമർഹിക്കുന്നു, ”യുഎൻആർഡബ്ല്യുഎയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സമി മഷാ പറഞ്ഞു.
“പകർച്ചവ്യാധി മൂലം ഇന്ത്യ ആഭ്യന്തരമായി തന്നെ ഒരു ദുഷ്കരമായ സാഹചര്യം നേരിടുന്നുണ്ട്, പക്ഷേ അപ്പോഴും പലസ്തീൻ അഭയാർഥികളെ ഇന്ത്യ മറന്നില്ല, അഭയാർഥികൾക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദുരിതാശ്വാസ, സാമൂഹിക സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ സുസ്ഥിരമാക്കാനാണ് ഈ തുക വിനിയോഗിക്കുക. എജൻസി വക്താവ് പറഞ്ഞു.
2020 ജൂൺ 23 ന് നടന്ന യുഎൻആർഡബ്ല്യുഎയ്ക്കായുള്ള വെർച്വൽ മിനിസ്റ്റീരിയൽ സമ്മേളനത്തിൽ, വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് സംഭാവന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎൻആർഡബ്ല്യുഎയ്ക്ക് 10 മില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുമെന്നും മുരളീധരൻ അറിയിച്ചിരുന്നു.



