ന്യൂഡൽഹി: പാർലമെന്റ് കഴിഞ്ഞദിവസം പാസാക്കിയ ട്രാൻസ്ജെൻഡർ പേഴ്സണ്‍സ് (അവകാശസംരക്ഷണ) ബില്ലിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ട്രാൻസ്ജെൻഡർ അവകാശത്തിന്റെ കേരളത്തിലെ ജോയിന്റ് ആക്ഷൻ കമ്മിറ്റി. ബില്ല് പിന്തിരിപ്പൻ ഒഴിവാക്കൽ സ്വഭാവമുള്ളതും ഭരണഘടനാവിരുദ്ധവുമാണെന്ന് ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന ആരോപിച്ചു.
വ്യാപകമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും
ബിൽ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ നിയമപരമായ തുടച്ചുനീക്കലിന് കാരണമാകുമെന്നും വ്യാപകമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. സ്വയം ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം നീക്കം ചെയ്ത് അവ തീരുമാനിക്കുന്നതിനുള്ള അധികാരം സർക്കാർ നിയമിത മെഡിക്കൽ ബോർഡുകൾക്ക് നൽകുന്നത് സർട്ടിഫിക്കേഷൻ നടപടികളുടെ അതിക്രമത്തിനു കാരണമാകുമെന്ന് സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
സ്വയം ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണം
സുപ്രീംകോടതി 2014ലെ വിധിയിലൂടെ ഉയർത്തിപ്പിടിച്ച ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അന്തസിനും സ്വയംഭരണാധികാരത്തിനും സ്വകാര്യതയ്ക്കും ഇത് ലംഘനമാകുമെന്നും പ്രവർത്തകർ പറഞ്ഞു. ‘ട്രാൻസ്ജെൻഡർ’ എന്ന പദത്തിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവം നിലനിർത്തണമെന്നും നിർബന്ധിതമായ മെഡിക്കൽ സർട്ടിഫിക്കേഷനോ പുറത്തുനിന്നുള്ള സാധൂകരണമോ ഇല്ലാതെതന്നെ സ്വയം ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും ജോയിന്റ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

