ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച (ഫെബ്രുവരി 25) ഇസ്റായേലിലേക്ക് തിരിക്കും. ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ രണ്ടാം ഇസ്റായേൽ സന്ദർശനം. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ നടക്കുന്ന ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇസ്റായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
സന്ദർശന വേളയിൽ പ്രധാനമന്ത്രി ഇസ്റായേൽ പാർലമെന്റായ നെസറ്റിനെ (Knesset) അഭിസംബോധന ചെയ്യും. ഇസ്റായേൽ പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ നേതാവായിരിക്കും അദ്ദേഹം. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് പുറമെ ഇസ്റായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, ജല മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യും. രണ്ട് കരുത്തുറ്റ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.l
