മാന്നാർ : ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. . തിരുവല്ല കാവുംഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന കെട്ടിട നിർമാണ തൊഴിലാളി മുബാറക് അലി (38) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ മാൾട്ട സ്വദേശിയാണിയാൾ. മാന്നാർ പോലീസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.
ലഹരിക്കെതിരെ നടത്തിവരുന്ന കർശന പരിശോധനക്കിടെയാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ലഹരിക്കെതിരെ നടത്തിവരുന്ന കർശന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലാവുന്നത്. മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയില്‍ നിന്ന് ചെറിയ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. കടപ്ര ഭാഗത്ത് നിന്ന് മാന്നാറിലേക്ക് നടന്നു വരികയായിരുന്നു ഇയാള്‍. പിടികൂടിയ ഹെറോയിന് വിപണിയില്‍ ഇരുപതിനായിരം രൂപയോളം വില വരും
ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മാന്നാർ പൊലീസ് എസ്.എച്ച്.ഒ രജീഷ് കുമാർ.ഡി, എസ്.ഐ അഭിറാം സി.എസ്, പ്രൊബേഷൻ എസ്. ഐ ജോബിൻ, വനിതാ എ.എസ്.ഐ തുളസീഭായി, സി.പി.ഒമാരായ ഹരിപ്രസാദ്, മുഹമ്മദ് റിയാസ്, ഹോംഗാർഡ് ഹരികുമാർ എം.വി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്
