തിരുവനന്തപുരം : സ്ഥാനത്തെ റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പിൻവലിച്ചു. സപ്ലൈകോ നല്‍കാനുള്ള കുടിശ്ശിക പൂർണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ 24 ദിവസമായി റേഷൻ ഭക്ഷ്യധാന്യ വിതരണത്തില്‍ നിന്നും കരാറുകാർ വിട്ടു നിന്നത്. സെപ്റ്റംബർ മാസത്തെ തുകയുടെ 40 ശതമാനവും ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയുമാണ് കുടിശ്ശികയായിരുന്നത്.
സെപ്റ്റംബർ മാസത്തെയും ഒക്ടോബർ മാസത്തെയും മുഴുവൻ തുകയും നവംബർ മാസത്തെ തുകയുടെ 60 ശതമാനവും നല്‍കാമെന്ന് ധാരണയായി
സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ച 50 കോടി രൂപയില്‍ നിന്നും സെപ്റ്റംബറിലെയും ഒക്ടോബറിലെയും കുടിശ്ശിക പൂർണ്ണമായും നവംബർ മാസത്തെ 50 ശതമാനം തുകയും നല്‍കാമെന്ന് ജനുവരി 16 ന് നടത്തിയ ചർച്ചയില്‍ മന്ത്രി അറിയിച്ചിരുന്നതാണ്. എന്നാല്‍ നവംബർ മാസത്തെ കുടിശ്ശികയില്‍ 75% തുക നല്‍കണമെന്നായിരുന്നു കരാറുകാരുടെ ആവശ്യം. ഇക്കാരണത്താല്‍ കരാറുകാർ സമരം തുടരുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി കരാറുകാരുമായി ജനുവരി 25 ന് നടത്തിയ ചർച്ചയില്‍ സെപ്റ്റംബർ മാസത്തെയും ഒക്ടോബർ മാസത്തെയും മുഴുവൻ തുകയും നവംബർ മാസത്തെ തുകയുടെ 60 ശതമാനവും നല്‍കാമെന്ന് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
വാതില്‍പടി വിതരണം പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും
തിങ്കളാഴ്ച മുതല്‍ തുക കരാറുകാരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിന് സപ്ലൈകോ സി.എം.ഡി യ്ക്ക് മന്ത്രി നിർദ്ദേശം നല്‍കി. 26 ന് ഉച്ചയ്ക്ക് ശേഷം വാതില്‍പടി വിതരണം പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാമെന്ന് കരാറുകാർ യോഗത്തില്‍ ഉറപ്പുനല്‍കി. ട്രാൻസ്‌പോർട്ട് കരാറുകാരുടെ സംഘടനാനേതാക്കളായ ഫഹദ് ബിൻ ഇസ്മയില്‍, തമ്ബി മേട്ടുത്തറ, മുഹമ്മദ് റഫീക്ക്, ജയിംസ് കെ. പി. ജഹാംഗീർ എന്നിവരും സപ്ലൈകോ സി.എം.ഡി പി. ബി. നൂഹ് ഭക്ഷ്യവകുപ്പിലെയും സപ്ലൈകോയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയില്‍ പങ്കെടുത്തു.
