സിഡ്നി: ഫൈനലിൽ ആരു ജയിച്ചാലും അതു പുതിയ ചരിത്രമാകുമായിരുന്നു. ആദ്യമായി വനിതാ ലോകകപ്പ് ഫൈനലിൽ കടന്ന രണ്ടു ടീമുകൾ – സ്പെയിനും ഇംഗ്ലണ്ടും – ഏറ്റുമുട്ടിയപ്പോൾ ചരിത്രത്തിലെ ആ പുതിയ അധ്യായത്തിനു മീതേ സ്പെയിൻ എന്ന തലക്കെട്ട് എഴുതിച്ചേർക്കപ്പെട്ടു.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടത്തിയ ഫിഫ വനിതാ ലോകകപ്പിന്‍റെ ഫൈനൽ മത്സരത്തിലെ വിധിയെഴുതിയത്, ആ ഒരൊറ്റ ഗോളോടെ ചരിത്രത്തിലേക്ക് സ്വന്തം പേരു കൂടി ചേർത്തുവച്ചത് സ്പാനിഷ് താരം ഓൾഗ കാർമോണ.
ലോകകപ്പ് എന്നല്ല, സ്പാനിഷ് വനിതാ ടീം നേടുന്ന ആദ്യത്തെ മേജർ അന്താരാഷ്‌ട്ര കിരീടം കൂടിയാണിത്. കഴിഞ്ഞ വർഷം യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനു മധുര പ്രതികാരം കൂടിയായി ലോകകപ്പ് ഫൈനലിലെ വിജയം.
ഇംഗ്ലണ്ടിന്‍റെ പുരുഷ ടീം 1966ൽ ലോകകപ്പ് നേടിയ ശേഷം ആദ്യമായൊരു ഫുട്ബോൾ ലോക കിരീടം നാട്ടിലെത്തിക്കാമെന്ന ഇംഗ്ലീഷ് പ്രതീക്ഷകൾ സ്പാനിഷ് പടയോട്ടത്തിൽ തകർന്നടിയുകയും ചെയ്തു.

