കൊവിഡ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

വാഷിംഗ്ടണ്‍:ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ കൊവിഡ് വൈറസ് പരീക്ഷണത്തിനിടെ ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ചൈനീസ് സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന വുഹാനിലെ ശാസ്ത്രജ്ഞര്‍ കൊറോണ വൈറസുകളെ സംയോജിപ്പിച്ച് ഒരു പുതിയ മ്യൂട്ടന്റ് വൈറസ് സൃഷ്ടിക്കുന്നതിനിടെ അബദ്ധത്തില്‍ വൈറസ് ചോരുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
രഹസ്യ റിപ്പോര്‍ട്ടുകള്‍, ഇന്റേണല്‍ മെമ്മോകള്‍, സയന്റിഫിക് പേപ്പറുകള്‍, ഇമെയില്‍ കത്തിടപാടുകള്‍ തുടങ്ങി നൂറുകണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കോവിഡ് -19 മഹാമാരിയുടെ സൃഷ്ടിയിലും വ്യാപനത്തിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞെന്ന് അന്വേഷകരില്‍ ഒരാള്‍ പറഞ്ഞു. ചൈനീസ് സൈന്യത്തിലെ ഗവേഷകരുമായി സഹകരിച്ച് നടത്തിയ പഠനമായതിനാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും അന്വേഷകര്‍ പറഞ്ഞു.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2003 ല്‍ സാര്‍സ് വൈറസിന്റെ അന്വേഷിക്കുകയും തെക്കന്‍ ചൈനയിലെ വവ്വാലുകളുടെ ഗുഹകളില്‍ നിന്ന് ശേഖരിച്ച കൊറോണ വൈറസുകള്‍ ഉപയോഗിച്ച് അപകടകരമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-ല്‍, യുനാന്‍ പ്രവിശ്യയിലെ മോജിയാങ്ങിലെ ഒരു മൈന്‍ഷാഫ്റ്റില്‍ സാര്‍സിന് സമാനമായ ഒരു പുതിയ തരം കൊറോണ വൈറസ് ഗവേഷകര്‍ കണ്ടെത്തി. ഇതിനെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകുകയും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ തരംതിരിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം