സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിക്രം മൈതാനം പ്രധാന വേദി

കോഴിക്കോട്: ജനുവരി മൂന്നുമുതല്‍ ഏഴു വരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി വെസ്റ്റ്ഹില്‍ വിക്രം മൈതാനം. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 24 വേദികളാണ് ഒരുക്കുക. 239 ഇനം കലാപരിപാടികളില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇതോടൊപ്പം സംസ്‌കൃതോത്സവവും അറബി കലോത്സവവും അരങ്ങേറും. കൂടാതെ ദിശ ഹയര്‍ എജുക്കേഷന്‍ എക്‌സ്‌പോയും എക്‌സിബിഷനുകളും സംസ്‌കാരിക കലാപരിപാടികളും സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നടക്കും.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 14000 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊതു വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ സമിതിയിലെ രക്ഷാധികാരികളാണ്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയര്‍മാനും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. വര്‍ക്കിങ് ചെയര്‍മാനുമാണ്. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് വൈസ് ചെയര്‍മാനായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ജനറല്‍ കോഡിനേറ്ററായും പ്രവര്‍ത്തിക്കും.

കലോത്സവത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 21 സബ് കമ്മിറ്റികളാണു രൂപീകരിച്ചിരിക്കുന്നത്. ഈ സബ് കമ്മിറ്റികള്‍ക്ക് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. സബ് കമ്മിറ്റിയിലെ കണ്‍വീനര്‍മാരായി വിവിധ അധ്യാപക അനധ്യാപക സാമൂഹ്യ സഹകരണപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സമൂഹത്തിലെ നാനാതുറയില്‍പെട്ടവര്‍ പ്രവര്‍ത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →