കണ്ണൂര്‍: കണ്ണൂർ കിഴുന്നപാറയില്‍ മൂന്നര വയസ്സുകാരനെ അംഗനവാടിയില്‍ വെച്ച് ആയ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അംഗനവാടിയിലെ ആയ ബേബിക്കെതിരെയാണ് പരാതി.’പോടാ’ എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അംഗനവാടിയില്‍ നിന്ന് തിരിച്ചെത്തിയ മൂന്നര വയസ്സുകാര്‍ ബിലാലിന്റെ കൈയ്യില്‍ പാടുകള്‍ കണ്ട് ചോദിച്ചപ്പോള്‍ വികൃതി കാട്ടിയതിന് ആയ അടിച്ചെന്നാണ് കുട്ടി പറഞ്ഞത്.
കുട്ടിയുടെ ബന്ധുവായ മറ്റൊരു കുട്ടിയെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ആണ് ആയ മര്‍ദ്ദിച്ച വിവവരം അറയുന്നത്. തുടര്‍ന്നാണ് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. കുട്ടി പോടാ എന്ന് വിളിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ചുണ്ടില്‍ പച്ചമുളക് തേയ്ക്കാനുള്ള ശ്രമവും നടന്നതായി പരാതിയില്‍ പറയുന്നു.
അതേ സമയം കുട്ടി വികൃതി കാണിച്ചപ്പോള്‍ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ട് മര്‍ദ്ദിച്ചിട്ടില്ലെന്നും അംഗനവാടിയിലെ ആയ ബേബി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അംഗനവാടിയിലെത്തി പരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരുന്നതായി ചൈല്‍ഡ് ലൈനിൻ വൃത്തങ്ങൾ പറഞ്ഞു.



