*മാഞ്ഞാംകോട് പട്ടികജാതി കോളനിയിൽ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തെ എല്ലായിടത്തും സമീപകാലത്തായി ഭൂഗർഭജലം കുറയുകയാണെന്നും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 2100 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശുദ്ധ ജല ക്ഷാമം ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കണക്കിലെടുത്താണ് 2024-25 ആകുമ്പോൾ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. മാഞ്ഞാംകോട് പട്ടികജാതി കോളനിയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 18,600 കുടിവെള്ള കണക്ഷനുകൾ നൽകുമെന്നും ഇതിനായി 90 കോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖ റാണി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വൈശാഖ് തുടങ്ങിയവരും പങ്കെടുത്തു.



